-->
ന്യൂഡല്‍ഹി: അമേരിക്കയുടെ താരിഫ് ഭീഷണിക്ക് വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായി മറുപടി നല്‍കിയതോടെ ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടായിരുന്ന ശക്തമായ നയതന്ത്ര ബന്ധങ്ങളെ പോലും ബാധിക്കുന്ന രീതിയില്‍ തുറന്ന പോരിലേക്ക് താരിഫ് യുദ്ധം മാറുകയാണ്. ജൂലൈ 30 നായിരുന്നു ഇന്ത്യയ്ക്ക് എതിരേ ട്രംപ് ആദ്യം താരിഫ് 25 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്. പിന്നാലെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷ എന്ന നിലയില്‍ 25 ശതമാനം കൂടി താരിഫ് കൂട്ടിയതോടെ ഇന്ത്യന്‍ സാധനങ്ങള്‍ക്ക് 50 ശതമാനത്തോളം നികുതി കൂടി. അമേരിക്കയുടെ വ്യാപാര പങ്കാളികളില്‍ ഏറ്റവും കൂടുതല്‍ താരിഫാണ് ഇത്.
ഇന്ത്യയ്ക്ക് ഒരു ശിക്ഷ എന്ന നിലയില്‍ ട്രംപ് ചുമത്തിയ 50 ശതമാനം താരിഫുകള്‍ പക്ഷേ അനേകം ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ താരിഫ് ഉയര്‍ത്തല്‍ പ്രധാനമായും ബാധിക്കുന്നത് അമേരിക്ക ഇന്ത്യയില്‍ നിന്നും വാങ്ങുന്ന സാധനങ്ങളെയാണ്. അമേരിക്കന്‍ വിപണിയില്‍ എത്തുന്ന ഇന്ത്യന്‍ സാധനങ്ങള്‍ക്ക് നിലവില്‍ അവര്‍ മുടക്കുന്നതിനേക്കാള്‍ 50 ശതമാനം തുക കൂടുതല്‍ നല്‍കേണ്ട വരുമെന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുക. ഇത് അമേരിക്കന്‍ വിപണിയിലെ ഇന്ത്യന്‍ സാധനങ്ങളുടെ വില ഉയരാനും അതുവഴി ഡിമാന്റിനെ സാരമായി ബാധിക്കാനും കാരണമാകും. അതായത് ഇന്ത്യയുടെ കയറ്റുമതിക്കാരുടെ വാങ്ങലുകാര്‍ കുറയും.
വിയറ്റ്്‌നാം, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ തുടങ്ങി വിപണി മത്സരത്തില്‍ അമേരിക്ക 15 മുതല്‍ 20 ശതമാനം വരെ കുറഞ്ഞ താരിഫുകള്‍ ഈടാക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഉള്ളപ്പോള്‍. ഈ സ്ഥിതി ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ നേരിയ ഇടിവ് ഉണ്ടാക്കുമെന്നാണ് സാമ്പത്തീക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഇത് 6.6 ശതമാനത്തില്‍ നിന്നും 6.4 ശതമാനമാക്കി കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍. തുണിത്തരങ്ങളും തുകല്‍ വ്യവസായം അടക്കമുള്ള ചില പ്രത്യേക ഉല്‍പ്പന്നങ്ങളെയാകും ഇത് ഏറ്റവും ബാധിക്കുക.
ടെക്‌സ്‌റ്റൈല്‍, അപ്പാരല്‍ മേഖലയില്‍ വരുന്ന ഗാര്‍മെന്റുകള്‍, ഫാബ്രിക്, വസ്ത്രങ്ങള്‍ എന്നിവ, ആഭരണങ്ങള്‍ വരുന്ന കല്ലുകള്‍, ഡയമണ്ടുകള്‍, വാഹന മേഖലയിലെ വാഹന പാര്‍ട്‌സുകള്‍ അനുബന്ധ ഉപകരണങ്ങള്‍, തുകല്‍ വ്യവസായത്തിലെ ചെരുപ്പുകള്‍, മറ്റ് തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവകള്‍ക്ക് തിരിച്ചടിയാകും. കടുത്ത മത്സരം വരുന്ന വിപണിയുള്ള ഈ മേഖല വിലകുറയ്‌ക്കേണ്ടി വരികയോ നഷ്ടം സ്വീകരിക്കുകയോ ചെയ്യേണ്ടി വന്നേക്കാം. 20 ശതമാനം താരിഫ് വരുന്ന വിയറ്റ്‌നാം, 15 ശതമാനമുള്ള ദക്ഷിണകൊറിയ, 19 ശതമാനമുള്ള ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായിട്ടാകും ഇന്ത്യയ്ക്ക് ശക്തമായ മത്സരം നടത്തേണ്ടി വരിക. ഇന്ത്യയിലെ സാധനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ രാജ്യങ്ങളിലെ കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ വില കൂടുതല്‍ ഫേവറബിളായി മാറുന്നത് ആഗോള ഉപഭോക്താക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കും.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തകരാന്‍ ഇത് ഇടയാക്കില്ലെങ്കിലും ഉയര്‍ത്തിയ താരിഫ് ചില കയറ്റുമതി ഭാരമുള്ള വ്യവസായങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. ഇന്ത്യന്‍ കയറ്റുമതിക്കാര്‍ ഒന്നുകില്‍ വിലനിര്‍ണ്ണയം പുനഃക്രമീകരിച്ച്, വിപണികള്‍ വൈവിധ്യവത്കരിക്കുകയോ അല്ലെങ്കില്‍ ആഭ്യന്തര വില്‍പ്പന കൂട്ടുകയോ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി വേഗത്തില്‍ പൊരുത്തപ്പെടേണ്ടതുണ്ട്. കാലക്രമേണ, വ്യാപാര ചര്‍ച്ചകള്‍ ഈ താരിഫുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്‌തേക്കാം - എന്നാല്‍ ഇപ്പോള്‍, ഇത് ഒരു പ്രധാന ഹ്രസ്വകാല വെല്ലുവിളിയാണ്.