-->
ബോളിവുഡിന്റെ സൂപ്പര്‍ഹിറ്റ് നിര്‍മ്മാതാവായിരുന്ന യാഷ് ജോഹറിന്റെ സിനിമാപാരമ്പര്യത്തിലൂടെ അഭിനയത്തിലേക്കും പിന്നീട് സംവിധായക കുപ്പായമണിഞ്ഞും നിര്‍മ്മാതാവായും തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍സ്റ്റാറാണ് കരണ്‍ ജോഹര്‍. പ്രേക്ഷകരും സിനിമാലോകവും ഇന്നും ഓര്‍ത്തുവയ്ക്കുന്ന റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങള്‍ കരണ്‍ ജോഹറിലൂടെ വെള്ളിത്തിരയിലെത്തിയിട്ടുണ്ട്.
ചലച്ചിത്ര നിർമ്മാതാവ്, നിർമ്മാതാവ്, കഥാകൃത്ത് എന്നീ നിലകളിൽ കരൺ ജോഹർ തന്റെ സിനിമാറ്റിക് വൈഭവത്തിനും ഗ്ലാമറസ് വ്യക്തിത്വത്തിനും പേരുകേട്ടയാളാണ്, എന്നാൽ തിരശ്ശീലയ്ക്ക് പിന്നിൽ, കരണ്‍ തന്റെ ജീവിതത്തിലെ ഏറ്റവും അർത്ഥവത്തായ കഥകളിൽ ഒന്നാണ് ജീവിക്കുന്നത് ഇരട്ടകളായ യാഷിന്റെയും റൂഹിയുടെയും സിംഗിൾ പാരന്റ് എന്ന നിലയിൽ. വ്യക്തിജീവിതത്തില്‍ വിവാഹിതനല്ലെങ്കിലും ഇരട്ടക്കുട്ടികളുടെ അച്ഛനാണ് കരണ്‍ ജോഹര്‍. സറോഗസിയിലൂടെ തനിക്ക് ലഭിച്ച ഇരട്ടക്കുട്ടികളെ ഒറ്റയ്ക്ക് വളർത്തുന്നയാളാണ് കരണ്‍. 2017-ല്‍ വാടക ഗർഭപാത്രത്തിലൂടെയാണ് കരണ്‍ ജോഹറിന് ഇരട്ടക്കുഞ്ഞുങ്ങളെ സ്വന്തമാക്കിയത്. യാഷ്, റൂഹി എന്നീ മക്കളാല്‍ ചുറ്റപ്പെട്ടതാണ് കരണിന്റെ ഇന്നത്തെ ലോകം.
ഇപ്പോഴിതാ മക്കളെക്കുറിച്ചും അവരുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും കരണ്‍ പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്ത് ചര്‍ച്ചയാക്കുന്നത്.
മക്കളുടെ ജനനത്തെ കുറിച്ച് അവരോട് മുമ്പ് താൻ കാവ്യാത്മകമായാണ് സംസാരിച്ചിരുന്നതെന്നും അവർ അച്ഛന്റെ ഹൃദയത്തില്‍ നിന്നാണ് പിറന്നതെന്നാണ് പറഞ്ഞതെന്നും പിന്നീട് തന്റെ മകള്‍ അതിന്റെ ജീവശാസ്ത്രം മനസിലാക്കി, അത് സാധ്യമല്ലെന്ന് തന്നോട് പറഞ്ഞെന്നും ഒരാളുടെ വയറ്റില്‍ നിന്നേ വരാൻ കഴിയൂവെന്ന് മകള്‍ പറഞ്ഞുവെന്നും പറയുകയാണ് കരണ്‍.
‘‘നേരത്തെ, ഞാൻ അതിനെക്കുറിച്ച് കാവ്യാത്മകമായി പറയുകയും നിങ്ങൾ ദാദയുടെ ഹൃദയത്തിൽ നിന്നാണ് വന്നതെന്ന് അവരോട് പറയുകയും ചെയ്തു. അപ്പോൾ എന്റെ മകൾക്ക് അതിന്റെ ജീവശാസ്ത്രം മനസ്സിലായി, അത് സാധ്യമല്ലെന്ന് പറഞ്ഞു - നിങ്ങൾ ഒരാളുടെ വയറ്റിൽ നിന്ന് വരണം. പക്ഷേ അവൾ എന്നോട് കൂടുതൽ ചോദിച്ചില്ല.
വളരെ ചെറിയ പ്രായം മുതലേ അവർ രണ്ടുപേരും എന്റെ അമ്മയെ ‘മമ്മാ’ എന്നാണ് വിളിക്കുന്നത്. എന്റെ അമ്മയ്ക്ക് വളരെ പ്രായമുണ്ടെന്നും യഥാർഥത്തില്‍ അവരുടെ മുത്തശ്ശിയാണെന്നും അവർക്കറിയാം. അവർ രണ്ടുപേർക്കും എട്ട് വയസായി. അവരുമായുള്ള ആ വലിയ സംസാരം ഇതുവരെ നടന്നിട്ടില്ല. പക്ഷേ അവരത് മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്തുവെന്നാണ് ഞാൻ കരുതുന്നത്.
ആ ദിവസം അടുത്തുവരികയാണ്. പൂർണമായും സത്യസന്ധമായി സമീപിക്കുകയെന്നതാണ് അതിനെ നേരിടാനുള്ള ഏകമാർഗം. ആ പ്രക്രിയ ഞാൻ അവരോട് വിശദീകരിക്കും. എന്റെ തീരുമാനത്തില്‍ ഞാൻ വളരെ അഭിമാനിക്കുന്നുവെന്ന് ഞാനവരോട് പറയും. അവർക്ക് ഒരിക്കലും സ്നേഹം നിഷേധിക്കപ്പെട്ടിട്ടില്ല. സമൃദ്ധമായ സ്നേഹമാണ് ഞാൻ അവർക്ക് നല്‍കിയത്. ഒരു ദമ്പതികൾ അവർക്ക് നൽകുന്ന സ്നേഹം. എന്റെ അമ്മയും ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്. അച്ഛനേയും അമ്മയേയും പോലെയാണ് ഞാനും അമ്മയും അവരെ സ്നേഹിച്ചത്. ഇതെല്ലാം അവർ വൈകാരികമായി മനസിലാക്കുമെന്നും സ്വീകരിക്കുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്, പ്രാർത്ഥിക്കുന്നത്...’’കരണ്‍ ജോഹർ പറഞ്ഞു.