-->
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇടഞ്ഞ അമേരിക്കയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ. ഉക്രെയിനുമായുള്ള യുദ്ധം തുടങ്ങിയ ശേഷവും അമേരിക്കയും യൂറോപ്യന്‍ യൂണിയനിലെ പല രാഷ്ട്രങ്ങളും റഷ്യയുമായി വ്യാപാരബന്ധം നടത്തുന്നുണ്ടെന്ന് കണക്ക് സഹിതം ഇന്ത്യ ചൂണ്ടിക്കാട്ടി. റഷ്യന്‍ എണ്ണ വാങ്ങിയാല്‍ ഇന്ത്യയില്‍ നിന്നുള്ള സാധനങ്ങളുടെ തീരുവ 'ഗണ്യമായി' ഉയര്‍ത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി.
ഉക്രെയ്ന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷവും റഷ്യയില്‍ നിന്ന് ഇറക്കുമതിയെ സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നവരാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ആഗോള വിപണി സാഹചര്യത്താല്‍ നിര്‍ബന്ധിതമായ ഒരു ആവശ്യകതയാണെന്നും അതിനെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ പോലും റഷ്യയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. റഷ്യയുമായി ഈ രാജ്യങ്ങള്‍ക്കുള്ള വ്യാപാര ഉടമ്പടികള്‍ അത് പട്ടികപ്പെടുത്തി.
'2024-ല്‍ യൂറോപ്യന്‍ യൂണിയന് റഷ്യയുമായി 67.5 ബില്യണ്‍ യൂറോ ചരക്കുകളുടെ ഉഭയകക്ഷി വ്യാപാരം ഉണ്ടായിരുന്നതായും 2023-ല്‍ 17.2 ബില്യണ്‍ യൂറോയുടെ സേവന വ്യാപാരവും നടത്തിയെന്നും ഇത് റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തേക്കാള്‍ വളരെ കൂടുതലാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. 2022 ല്‍ 15.21 ദശലക്ഷം ടണ്‍ എന്നതാണ് അവസാന റെക്കോര്‍ഡ്. ക്രൂഡോയില്‍ റഷ്യയിലേക്കുള്ള മാറ്റത്തെ അത് ന്യായീകരിക്കുകയും യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നിലപാട് നീതിരഹിതവും യുക്തിരഹിതവുമാണെന്ന് ഇന്ത്യ പറഞ്ഞു.
റഷ്യാ- ഉക്രെയ്ന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പരമ്പരാഗത വിതരണങ്ങള്‍ യൂറോപ്പിലേക്ക് വഴിതിരിച്ചുവിട്ടതിനാലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. ആഗോള ഊര്‍ജ്ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി അക്കാലത്ത് അമേരിക്ക ഇന്ത്യയുടെ അത്തരം ഇറക്കുമതികളെ സജീവമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതായി ഇന്ത്യ പറഞ്ഞു. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങിയാല്‍ താരിഫ് ഞാന്‍ ഗണ്യമായി ഉയര്‍ത്തുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഭീഷണി ഉയര്‍ത്തിയത്.