-->
അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചു ; നാടോടിസ്ത്രീ ക്രൂരമായി ബലാത്സംഗത്തിന് ഇരയായി ; വാരിയെല്ലും നട്ടെല്ലും തകര്‍ന്ന നിലയില്‍
പാലക്കാട് : നഗരത്തില്‍ നാടോടിസ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. പോസ്റ്റുമാര്‍ട്ടത്തില്‍ യുവതി നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്ന് കണ്ടെത്തി. സ്ത്രീയുടെ വാരിയെല്ലും നട്ടെല്ലൂം തകര്‍ന്ന നിലയിലായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ സംഭവം പോലീസിനോട് തുറന്നു പറഞ്ഞിരിക്കുകയാണ്.
തെരുവില്‍ കഴിയുന്ന 46 കാരിയാണ് ബുധനാഴ്ച രാത്രിയില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇവരെ ഇവിടെ എത്തിച്ചത് സുബ്ബയ്യന്‍ എന്നയാളാണ്. സുബ്ബയ്യന്‍ തന്നെയാണ് സ്ത്രീയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. 30 ന് രാത്രി ഒമ്പതരയോടെ സ്‌റ്റേഡിയം ബൈപ്പാസ് റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും യുവതിയെ ഓട്ടോയില്‍ സുബ്ബയ്യന്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ മരണമടഞ്ഞതായി സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ചാണ് പോലീസ് എത്തിയതും കേസെടുത്തതും.
തുടര്‍ന്ന് പാലക്കാട്ട് വെച്ചു തന്നെ സുബ്ബയ്യനെ പോലീസ് പിടികൂടുകയും ചെയ്തു. അസുഖം കൂടി അവശയായ നിലയിലായിരുന്നു സ്ത്രീയെ സുബ്ബയ്യന്‍ ഓട്ടോയില്‍ കയറ്റിയത്. ഭാര്യയാണെന്നുമാണ് സുബ്ബയ്യന്‍ ഓട്ടോ ഡ്രൈവറെ ധരിപ്പിച്ചത്. ഭാര്യയാണെന്നാണ് പോലീസിനോടും ഇയാള്‍ പറഞ്ഞത്. പിന്നീട് തിരുത്തി. സ്ത്രീ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട് താന്‍ ആശുപത്രിയില്‍ കൊണ്ടുവരികയായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഇയാളുടെ സാന്നിദ്ധ്യം അവിടെത്തന്നെ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. പോസ്റ്റുമാര്‍ട്ടത്തില്‍ സ്ത്രീ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു.
ശ്വാസം മുട്ടിയായിരുന്നു മരണം. യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും മര്‍ദ്ദനമേറ്റ പാടുണ്ടായിരുന്നു. ആന്തരീക അവയവങ്ങള്‍ക്കും ക്ഷതമേറ്റിരുന്നതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വസ്ത്രങ്ങള്‍ കീറിയ നിലയിലും വായില്‍ തോര്‍ത്തു തിരുകുകയും കഴുത്തുഞെരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പാലക്കാട് ടൗണ്‍ സ്‌റ്റേഷനിലാണ് പ്രതിയുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. രാത്രി എട്ടുമണിയോടെ യുവതി ഭയന്ന് ഓടുന്നത് കണ്ടിരുന്നതായി ദൃക്‌സാക്ഷികളും പറഞ്ഞിട്ടുണ്ട്. പിന്നീട് നടന്ന അന്വേഷണത്തില്‍ സുബ്ബയ്യന്‍ രാത്രി എട്ടരയോടെ മദ്യപിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു.
മദ്യലഹരിയിലാണ് ആക്രമണണമെന്നാണ് കരുതുന്നത്. ഇന്ന് തന്നെ തെളിവെടുപ്പ് നടത്തും. ഇരയും പ്രതിയും തെരുവില്‍ തന്നെ ജീവിക്കുന്നവരാണ്. പ്ലാസ്റ്റിക്കും മറ്റു വസ്തുക്കളും ശേഖരിച്ച് വില്‍പ്പന നടത്തിയാണ് സബ്ബയ്യന്‍ ജീവിച്ചിരുന്നത്. ഇരയായ 46 കാരി ഒലവക്കോടുള്ള ഒരു കുടുംബത്തിലെ അംഗമാണ്. 16 വര്‍ഷമായി ഇവര്‍ക്ക് കുടുംബവുമായി ബന്ധമൊന്നുമില്ല. മീനാക്ഷിപുരം പട്ടഞ്ചേരി മല്ലന്‍കുളമ്പ് സ്വദേശിയാണ് സുബ്ബയ്യന്‍. മുമ്പ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഇയാള്‍ക്കെതിരേ പോലീസില്‍ കേസുണ്ട്.