-->
വാഷിങ്ടണ്‍: പാകിസ്താന്റെ എണ്ണ ശേഖരം വികസിപ്പിക്കാന്‍ സഹായിക്കാമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനായി ഒരു വ്യാപാരക്കരാറില്‍ ഒപ്പിട്ടതായി ട്രംപ് അറിയിച്ചു. ഈ നീക്കം ഒടുവില്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് നയിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ നീക്കം ഇന്ത്യക്ക് തിരിച്ചടിയായേക്കും. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപ് കരാർ വിവരം പങ്കുവെച്ചത്.
ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തി മണിക്കൂറുകള്‍ക്കകമാണ് ട്രംപിന്റെ നീക്കം. “പാകിസ്താനുമായി ഞങ്ങൾ കരാർ ഒപ്പിട്ടു. അതിലൂടെ പാകിസ്താനും അമേരിക്കയും അവരുടെ എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്ന എണ്ണ കമ്പനിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ. ചിലപ്പോൾ ഒരുനാൾ അവർ ഇന്ത്യക്ക് എണ്ണ വിറ്റേക്കും, ആർക്കറിയാം” -ട്രംപ് ടൂത്ത് സോഷ്യലിൽ കുറിച്ചു.