-->
മഴവിൽ മനോരമയിലെ നായികാനായകൻ എന്ന ഒരു പരിപാടിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് വെങ്കിടേഷ്. ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് കരിയർ ആരംഭിച്ച വെങ്കി പിന്നീട് ഒടിയൻ, വെളിപ്പാടിന്റെ പുസ്തകം, സ്റ്റാൻഡ് അപ്പ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടി.
വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന ‘കിങ്ഡം' എന്ന ചിത്രത്തിലും വെങ്കിയുണ്ട്. ചിത്രത്തിന്റെ പ്രീ- റിലീസ് ഇവന്റിനിടെ തന്റെ സിനിമായാത്രയിലെ കാത്തിരിപ്പും വിശേഷങ്ങളുമൊക്കെ പങ്കിട്ടുകൊണ്ട് വെങ്കി നടത്തിയ പ്രസംഗമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തെലുങ്കിലായിരുന്നു വെങ്കിയുടെ പ്രസംഗം.
താനെന്ന നടന് ആദ്യമായി കാരവൻ ലഭിച്ചത് ‘കിങ്ഡം’എന്ന സിനിമയുടെ സെറ്റിലായിരുന്നുവെന്നും വെങ്കി വെളിപ്പെടുത്തി. ‘ഇത്രയും വലിയൊരു വേദിയും കാണികളും ജീവിതത്തിൽ ആദ്യമായിട്ടാണ്. ഇതെല്ലാം ഞാൻ സ്വപ്നം കണ്ട നിമിഷങ്ങളാണ്, ഇപ്പോഴാണ് അത് സംഭവിച്ചത്, അതിനു കാരണമായത് ‘കിങ്ഡം’ എന്ന സിനിമയാണ്.
എന്റെ പേര് വെങ്കിടേഷ്. ഞാൻ കേരളത്തിൽ നിന്നാണ്. നിങ്ങൾക്ക് എന്നെ വെങ്കി എന്നു വിളിക്കാം. മലയാള സിനിമയിൽ ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് ഞാൻ വന്നത്. പിന്നെ ഞാൻ നായകനായി, തമിഴിൽ വില്ലനായി. ഇപ്പോൾ ‘കിങ്ഡം’ എന്ന ചിത്രത്തിൽ എത്തി നിൽക്കുന്നു. ഇതിനെനിക്ക് 9 വർഷങ്ങൾ വേണ്ടി വന്നു. ആ യാത്രയിൽ എനിക്ക് എന്നെക്കുറിച്ചു തന്നെ അഭിമാനം ഉണ്ട്. എനിക്കു വേണ്ടി ഒരു കാരവാൻ ഡോർ തുറക്കപ്പെട്ട ആദ്യ സിനിമ ഇതാണ്. വളരെ സാധാരണ ചുറ്റുപാടിൽ നിന്നാണ് ഞാൻ വരുന്നത്. അതുകൊണ്ടു തന്നെ ആ ജീവിതത്തോടും ഇതുവരെ എത്തിച്ചേരാൻ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്,’ വെങ്കിയുടെ വാക്കുകളിങ്ങനെ.
വെങ്കിയുടെ വാക്കുകളെ കൗതുകത്തോടെയും പുഞ്ചിരിയോടെയും കയ്യടികളോടെയുമാണ് വിജയ് ദേവരകൊണ്ടയും അനിരുദ്ധും സദസ്സുമെല്ലാം എതിരേറ്റത്.