-->
മാഞ്ചസ്റ്റർ : ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. 232 പന്തിൽ 12 ഫോറുകൾ അടക്കമാണ് സെഞ്ച്വറി. 84 ഓവർ പിന്നിടുമ്പോൾ മൂന്ന് വിക്കറ്റു നഷ്ടത്തിൽ 210 റൺസ് എന്ന നിലയിലാണ്. ഗില്ലിനൊപ്പം 10 റൺസുമായി വാഷിങ്ടൺ സുന്ദറും ക്രീസിലുണ്ട്. ആതിഥേയരേക്കാള്‍ 88 റണ്‍സ് പിറകിലാണ് ഇന്ത്യ .
രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. ശുഭ്മാന്‍ ഗില്ലിനൊപ്പം ഉജ്വലമായി ചെറുത്ത് ഇന്ത്യയെ മത്സരത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്ന കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് അവസാന ദിവസം തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായത്. 230 പന്ത് ചെറുത്ത് 90 റണ്‍സെടുത്ത രാഹുലിനെ ബെന്‍ സ്‌റ്റോക്‌സ് വിക്കറ്റിന് മുന്നില്‍ കുടുക്കി മടക്കുകയായിരുന്നു. എട്ട് ബൗണ്ടറി അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. രാഹുല്‍ മടങ്ങുമ്പോള്‍ മൂന്നിന് 188 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ..
ഇന്നലെ 311 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടി നേരിട്ടിരുന്നു. ആദ്യ ഓവറിൽ തന്നെ സായ് സുദർശന്റെയും യശ്വസി ജയ്‌സ്വാളിന്റെയും വിക്കറ്റുകൾ നഷ്ടമായി. സ്കോർ പൂജ്യത്തിൽ നിൽക്കുമ്പോഴായിരുന്നു ഇരു വിക്കറ്റുകളും വീണത്. ക്രിസ് വോക്‌സാണ് ഇന്ത്യയെ തകർത്തത്. രാഹുലും ഗില്ലും മൂന്നാം വിക്കറ്റിൽ 188 റൺസ് ചേർത്തു.
അതേ സമയം ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 358 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 669 റൺസ് നേടി. ഇതോടെ ആതിഥേയർക്ക് 311 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി.