Thursday, March 12, 2026 Last Updated 40 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jul 2025 01.33 PM

‘‘അധികം സംസാരിക്കാത്ത ആളാണ് ദുല്‍ഖര്‍; ഫൈറ്റ് സീനില്‍ പേടിച്ചു; അടിക്കുന്നത് മമ്മൂക്കയുടെ മകനേയല്ലേ എന്ന ചിന്ത വന്നു...’’ പ്രശാന്ത് കാഞ്ഞിരമറ്റം

uploads/news/2025/07/793047/Untitled-4.jpg
Prasanth Kanjiramattam about dulquer salmaan (Image Source: Youtube)

മിമിക്രി ലോകത്തില്‍ നിന്നെത്തി സിനിമയിലും സീരിയിലിലുമടക്കം തിളങ്ങിയ താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് പ്രശാന്ത് കാഞ്ഞിരമറ്റം. വേദികളില്‍ ജഗതി ശ്രീകുമാറിന്റെ ശബ്ദം അനുകരിച്ചാണ് പ്രശാന്ത് കാഞ്ഞിരമറ്റം ജനമനസ്സുകളില്‍ കയറിക്കൂടിയത്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ അവതാരകനായി തിളങ്ങുന്നതിനും ജഗതിയുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള രസകരമായ അവതരണവും ​‍താരത്തെ ശ്രദ്ധേയനാക്കി.
റിഥം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താരം ആട് ഒരു ഭീകരജീവിയാണ്, അലമാര, പഞ്ചവർണതത്ത, മാർഗംകളി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങി പതിനാറോളം ചിത്രങ്ങളിൽ പ്രശാന്ത് അഭിനയിച്ചു. സിനിമയേക്കാൾ മിമിക്രിയും ടെലിവിഷൻ ഷോകളുമാണ് താരത്തെ പ്രേക്ഷകഹൃദയം കീഴടക്കാന്‍ സഹായിച്ചത്.
ഇപ്പോഴിതാ താന്‍ അഭിനയിച്ച ഒരു യമണ്ടന്‍ പ്രേമകഥയില്‍ അഭിനയിച്ചതിനെക്കുറിച്ചും ദുല്‍ഖറിന്റെ സ്വഭാവത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് താരം.
ദുല്‍ഖറിനൊപ്പം യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തില്‍ സഹതാരമായി പ്രശാന്ത് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പൊതുവേ അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ് ദുല്‍ഖറെന്നും മറ്റുള്ളവർ എന്തെങ്കിലും ചോദിച്ചാല്‍ അതിന് കൃത്യമായി മറുപടി പറയുന്ന വ്യക്തിയാണ് ദുല്‍ഖറെന്നും പ്രശാന്ത് പറയുന്നു.
‘‘പൊതുവേ അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ് ദുല്‍ഖര്‍ സല്‍മാന്‍. മറ്റുള്ളവർ എന്തെങ്കിലും ചോദിച്ചാല്‍ അതിന് കൃത്യമായി മറുപടി പറയുന്ന വ്യക്തിയാണ് ദുല്‍ഖര്‍. ഉദാഹരണത്തിന് ഒരു ചോദ്യം ചോദിക്കുകയാണെങ്കില്‍ അതിനുള്ള ഉത്തരം ലഭിക്കും. മറ്റ് വർത്തമാനങ്ങളൊന്നും ഉണ്ടാകില്ല. സെറ്റിലും അങ്ങനെ തന്നെയാണ്. പിന്നെ നമ്മള്‍ കൂടുതലായി ശല്യം ചെയ്യാനൊന്നും പോകാറില്ല. അവർക്ക് അവരുടേതായ ഒരു ലോകമുണ്ട്. നമ്മളുമായി അടുത്ത് ഇടപഴകിയിട്ട് അവർക്ക് വലിയ പ്രയോജനം ഒന്നും ഇല്ല. നമുക്കെന്ത് ഗുണം എന്ന് ചോദിച്ചാല്‍ എവിടെയെങ്കിലും വെച്ച്‌ കാണുമ്പോള്‍ തിരിച്ചറിഞ്ഞേക്കാം. ഡബ്ബിങ്ങിന് പോയ സമയത്ത് കണ്ടിരുന്നു. അവിടെ ഒരുമിച്ച്‌ ഇരുന്ന കുറേ നേരം സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.
നമ്മള്‍ നമ്മുടെ സുഹൃത്തുക്കളോടൊപ്പം നിന്ന് കുഴയുന്നത് പോലെ ദുല്‍ഖർ ചെയ്യില്ല. അത് ആണ് അദ്ദേഹത്തിന്റെ ക്വാളിറ്റിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എല്ലാവരോടും അദ്ദേഹം അങ്ങനെ തന്നെയാണ്. നമ്മള്‍ ഒരു കാര്യത്തെക്കുറിച്ച്‌ ദുല്‍ഖറിനോട് ചോദിച്ചാല്‍ അതിന് കൃത്യമായ മറുപടിയുണ്ടായിരിക്കും.
ഫൈറ്റ് സീന്‍ എടുക്കുന്ന സമയത്തൊക്കെ എനിക്ക് പേടിയായിരുന്നു. ഡമ്മി വടി ആണെങ്കിലും അടിക്കുന്നത് മമ്മൂക്കയുടെ മകനേയല്ലേ എന്ന് ചിന്തിക്കും. അടിയെങ്ങാനും തെറ്റി എവിടെയെങ്കിലും കൊണ്ട് ഒന്നും പറ്റരുതല്ലോ. അത്രയും വലിയ ഒരാളുടെ മകന്‍, അത്രയും സുന്ദരനായ വ്യക്തി. അടിക്കുമ്പോള്‍ കൊള്ളുകയൊക്കെ ചെയ്താല്‍ എന്നെ തല്ലുന്നതിനേക്കാള്‍ വലിയ വേദനയായിരിക്കും എനിക്ക് അത്. അതുകൊണ്ട് തന്നെ ഫൈറ്റ് എടുക്കുന്ന സമയത്ത് പ്ലാന്‍ ചെയ്യാനായി സംസാരിക്കും.
എട്ട് ദിവസം എടുത്താണ് ആ ഫൈറ്റ് ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ഒരുപാട് ദിവസം അദ്ദേഹത്തോടൊപ്പം ചിലവഴിക്കാനായി. താടിയും മുടിയുമൊക്കെ വളർത്തിയുള്ള വേഷം ആയതിനാല്‍ ആ കാഥാപാത്രം ചെയ്തത് ഞാനാണെന്ന് പലർക്കും അറിയില്ല. നല്ല റോളായിരുന്നു. ഒരുപാട് സീനും ഉണ്ടായിരുന്നു. എന്നാല്‍ സിനിമക്ക് ലെങ്ത് കൂടിയതുകൊണ്ടാണ് കുറേഭാഗങ്ങള്‍ കട്ട് ചെയ്ത് പോയി. ഫൈറ്റ് സീന്‍ തന്നെ ഒരുപാട് ഒഴിവാക്കിയിട്ടുണ്ട്. നല്ല രീതിയില്‍ അധ്വാനിച്ച്‌ ചെയ്ത രംഗങ്ങളായിരുന്നു.
ഒരു വേഷം കിട്ടിയാല്‍ നന്നായി ചെയ്യാമെന്ന ആത്മവിശ്വാസം പണ്ടത്തേക്കാള്‍ ഇപ്പോഴുണ്ട്. നല്ല വേഷങ്ങള്‍ ഇനിയായിരിക്കും ലഭിക്കുക. സിനിമയില്‍ അവസരം ലഭിക്കുക എന്നതൊക്കെ കൈയെത്താ ദൂരത്തെ സ്വപ്നങ്ങളായിട്ടാണ് ഞാന്‍ കണ്ടിരുന്നത്. എന്നാലും ഒരു സിനിമയില്‍ നായകനായി അഭിനയിച്ചു. അത് വലിയ ബോണസാണ്. പിന്നെ മുപ്പതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.
അന്നും ഇന്നും ക്യാരക്ടർ റോളുകള്‍ ചെയ്യാനാണ് താല്‍പര്യം. ഒരുപാട് പരിമിതികളുള്ള വ്യക്തിയാണ് ഞാന്‍. ഡാന്‍സ് എനിക്ക് വലിയ പാടാണ്. ഉയരക്കുറവുണ്ട്. പക്ഷെ ഫൈറ്റ് ചെയ്യാം. നാലഞ്ച് ചിത്രങ്ങളില്‍ ഫൈറ്റ് ചെയ്തിട്ടുണ്ട്. ഏത് വേഷം കിട്ടിയാലും ശ്രമിക്കും. പിന്നെ ചെയ്യാന്‍ പറ്റാത്ത വേഷമാണെങ്കില്‍ അത് നടക്കില്ലെന്നും തുറന്ന് പറയും...’’ പ്രശാന്ത് കാഞ്ഞിരമറ്റം പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഇത് പറഞ്ഞത്.

Ads by Google
Saturday 26 Jul 2025 01.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW