-->
മാഞ്ചസ്റ്റര്‍ : ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറിന്റെ ടെസ്റ്റ് റെക്കോർഡുകൾ കീഴടക്കാനുള്ള യാത്രയിൽ മറ്റൊരു സെഞ്ചറിയുമായി ഇംഗ്ലിഷ് താരം ജോ റൂട്ട്. 178 പന്തിൽ 12 ഫോറുകൾ സഹിതമാണ് റൂട്ട് സെഞ്ചറിയിലെത്തിയത്. റൂട്ടിന്റെ 38–ാം ടെസ്റ്റ് സെഞ്ചറിയാണിത്. ഇതോടെ സെഞ്ചറികളുടെ എണ്ണത്തിൽ റൂട്ട് കുമാർ സംഗക്കാരയ്‌ക്കൊപ്പം നാലാം സ്ഥാനത്തെത്തി. 96 ഓവർ പൂർത്തിയാകുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 420 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ 31 റണ്‍സ് നേടിയപ്പോഴാണ് റൂട്ടിനെ തേടി നേട്ടമെത്തിയത്. ഒന്നാം ഇന്നിങ്സിലെ 56-ാം ഓവറിൽ മുഹമ്മദ് സിറാജിനെ സിംഗിൾ പായിച്ച് സ്കോർ 31ലെത്തിച്ചതിനു പിന്നാലെയായിരുന്നു ചരിത്ര നിമിഷം. ടെസ്റ്റ് റൺ 13,290 (നോട്ടൗട്ട്) ലെത്തിച്ചപ്പോൾ ഇതിഹാസ താരങ്ങളായ ജാക് കാലിസിനെയും, രാഹുൽ ദ്രാവിഡിനെയും മറികടന്ന് മൂന്നാമനായി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് (13288), മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാലിസ് (13289) എന്നിവരെയാണ് റൂട്ട് മറികടന്നത്. ഇനി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗുമാണ് റൂട്ടിന് മുന്നിലുള്ളത്.
അതേസമയം ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക്. മാഞ്ചസ്റ്റർ ടെസ്റ്റിലെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഒന്നാം ഇന്നിങ്സിൽ 74 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 332 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്കോറിനേക്കാൾ 26 റൺസ് മാത്രം പിന്നിലായിരിക്കുകയാണ് ഇംഗ്ലണ്ട്. രണ്ടാം ദിവസം 225-2 എന്ന നിലയിൽ കളി നിർത്തിയ ഇംഗ്ലണ്ട്, മൂന്നാം ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസിലധികം നേടി മത്സരത്തിൽ ശക്തമായി നിലനിൽക്കുകയാണ്.
ഇംഗ്ലണ്ട് നിരയിലെ തുടർച്ചയായ നാലാം ബാറ്ററും അർധസെഞ്ച്വറി കുറിച്ചതോടെ കുതിക്കുകയാണ് ഇംഗ്ലണ്ട്. ഓപ്പണർമാരായ സാക് ക്രൗലി (84), ബെൻ ഡക്കറ്റ് (94), ഒലി പോപ്പ് (71), ഹാരി ബ്രൂക്ക് (മൂന്ന്) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ പുറത്തായത്. ഇന്ത്യയ്‌ക്കായി വാഷിങ്ടൻ സുന്ദർ രണ്ടു വിക്കറ്റും രവീന്ദ്ര ജഡേജ, അംശുൽ കംബോജ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.