-->
കായികലോകത്തെ വാര്‍ത്തകളില്‍ ആവേശം മാത്രമല്ല ചിലപ്പോഴൊക്കെ കൗതുകവും നിറയ്ക്കാറുണ്ട്. ടി 20 ക്രിക്കറ്റ് ലീഗിലും ഐപിഎല്ലിലുമൊക്കെയുള്ള ചില നിമിഷങ്ങളാണ് അപൂര്‍വ്വ കാഴ്ചകളായി സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്. ചിലത് ചിരിയും ചിന്തയും നല്‍കുന്നതാണെങ്കില്‍ മറ്റു ചിലത് വൈകാരിക നിമിഷങ്ങളായും മാറാറുണ്ട്.
ഇപ്പോഴിതാ അഫ്ഗാനിസ്താനിലെ ടി20 ക്രിക്കറ്റ് ലീഗായ ഷപഗീസ ക്രിക്കറ്റ് ലീഗ് ഒരു അപൂര്‍വ്വ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. മുഹമ്മദ് നബി എറിഞ്ഞ പന്തില്‍ ഹസൻ ഇസഖീല്‍ തന്റെ ബാറ്റ് വീശിയടിച്ചപ്പോള്‍ കിട്ടിയത് ഒരു സിക്സ്. എസ്സിഎല്‍ അമോ ഷാർക്ക്സും മിസ് ഐനക് നൈറ്റ്സും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ഈ സംഭവം നടന്നത്. അമോ ഷാർക്ക്സ് ഇന്നിങ്സിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. അമോ ഷാർക്ക്സിലെ ഹസൻ ഇസഖീല്‍ എന്ന പയ്യനാണ് അഫ്ഗാനിസ്താൻ ദേശീയ ടീം അംഗവും മിസ് ഐനക് നൈറ്റ്സ് ഓള്‍റൗണ്ടറുമായ മുഹമ്മദ് നബിയെയാണ് സിക്സറിന് പറത്തിയത്. ഇത് അപൂര്‍വ്വ മുഹൂര്‍ത്തമായി മാറിയത് അച്ഛനെ സിക്സറിന് തൂക്കിയ മകനായി ഹസൻ ഇസഖീല്‍ മാറിയപ്പോഴാണ. 40-കാരനായ മുഹമ്മദ് നബിയെ സിക്സറിന് പറത്തിയത് 18 കാരനായ ഹസൻ ഇസഖീലാണ്.
പന്ത്
A Son vs. Father moment, followed by some delightful strokes from Hassan Eisakhil to bring up his half-century. 🤩👏President @MohammadNabi007 is being clobbered by his son, Hassan Eisakhil, for a huge six! 🙌#Shpageeza | #SCLX | #XBull | #Etisalat | #ASvMAK pic.twitter.com/YmsRmTKeGc— Afghanistan Cricket Board (@ACBofficials) July 22, 2025
അമോ ഷാർക്ക്സിനായി ഓപ്പണറായി ഇറങ്ങിയ ഇസഖീല്‍ 36 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 52 റണ്‍സെടുത്ത് ടോപ് സ്കോററായ മത്സരത്തില്‍ ടീം 19.4 ഓവറില്‍ 162 റണ്‍സിന് ഓള്‍ഔട്ടായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയെന്ന റെക്കോഡും താരത്തിനുണ്ട്. മറുപടി ബാറ്റിങ്ങില്‍ മുഹമ്മദ് നബിയുടെ മിസ് ഐനക് നൈറ്റ്സ് 17 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഈ വർഷമാദ്യം ചാമ്പ്യൻസ് ട്രോഫിക്കിടെ ഐസിസിക്ക് നല്‍കിയ അഭിമുഖത്തിനിടെ മകൻ ഇസഖീലിനൊപ്പം കളിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് നബി പറഞ്ഞിരുന്നു. അഫ്ഗാനിസ്താൻ ദേശീയ ടീമില്‍ മകനൊപ്പം കളിക്കുക എന്നതായിരുന്നു നബിയുടെ സ്വപ്നം. ചാമ്പ്യൻസ് ട്രോഫിക്കു പിന്നാലെ ഏകദിനത്തില്‍ നിന്ന് വിരമിക്കാൻ തീരുമാനിച്ചിരുന്ന നബി ആ തീരുമാനം മാറ്റിയതുപോലും മകനൊപ്പം ദേശീയ ടീമില്‍ കളിക്കുക എന്ന സ്വപ്നം കാരണമായിരുന്നു.
അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന വാർഷിക ടി20 ടൂർണമെന്റാണ് എസ്സിഎല്‍. എട്ട് ടീമുകളാണ് ടൂർണമെന്റില്‍ മത്സരിക്കുന്നത്. ഇതില്‍ അഫ്ഗാൻ സീനിയർ കളിക്കാർ, അണ്ടർ-19 താരങ്ങള്‍, എ ടീമിലെ അംഗങ്ങള്‍, വിദേശ താരങ്ങള്‍ എന്നിവരെല്ലാം ഉണ്ടാകും.