-->
തിരുവനന്തപുരം : പേരൂർക്കട വ്യാജ മാല മോഷണം കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. വ്യാജ പരാതി നൽകിയ ഒന്നാം പ്രതി ഓമന ഡാനിയൽ മൂന്നാം പ്രതി എസ് ഐ പ്രസാദ് എന്നിവർക്കാണ് ജാമ്യം. തിരുവനന്തപുരം SC-ST കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യത്തതിനെതിരെ ബിന്ദുവും കുടുംബവും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.
പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങളുണ്ടായിരുന്നു. എസ്.ഐയും,എ.എസ്.ഐയും ചേർന്നു ബിന്ദുവിനെ അന്യായമായി തടഞ്ഞുവെച്ചുവെന്നും കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം നടത്താതെയെന്നും എഫ്ഐആറിൽ പറയുന്നു. വീട്ടുജോലിക്കാരിയായ ബിന്ദു മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഓമന ഡാനിയൽ പരാതി നൽകിയത്
. മാല നഷ്ടപ്പെട്ടത് ഏപ്രിൽ 18നാണെങ്കിലും പരാതി നൽകിയത് 23നായിരുന്നു. ബിന്ദുവിന്റെ വീട്ടിൽ അറിയിക്കാതെ ഒരു രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയായിരുന്നു.പിന്നീട് ഓമനയുടെ വീട്ടിൽ നിന്ന് തന്നെ മാല കണ്ടെത്തി.ഇതോടെയാണ് പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീ നേരിട്ട ദുരനുഭവം പുറത്തറിയുന്നത്. തിരുവനന്തപുരം ജില്ല ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.