-->
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനിടെ പുതിയ റെക്കോർഡ് സ്വന്തമാക്കി ബംഗ്ലാദേശ് സ്പിന്നർ മെഹിദി ഹസൻ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ മികച്ച ബൗളിങ് പ്രകടനം നടത്തുന്ന സന്ദർശക ബൗളറെന്ന റെക്കോർഡാണ് മെഹിദി ഹസന്റെ പേരിലായത്. ഇന്ത്യൻ മുൻ താരം ഹര്‍ഭജന്‍ സിങ്ങിന്റെ പേരിലുണ്ടായിരുന്ന 13 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് മെഹിദി ഹസന്‍ തിരുത്തിയെഴുതിയത്.
കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാലോവറില്‍ ഒരു മെയ്ഡനടക്കം 11 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് മെഹിദി ഹസൻ വീഴ്ത്തിയത്. ശ്രീലങ്കൻ ബാറ്റർമാരിൽ ആദ്യ അഞ്ചിൽ നാലുപേരെയും പുറത്താക്കിയത് മെഹിദി ഹസനാണ്. കൊളംബോയിൽ 2012ൽ ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പിൽ ഹർഭജൻ സിങ്ങിന്റെ റെക്കോർഡ് (4/12) മെഹദി ഹസൻ തകർത്തുത്. ഇതിന് മുന്‍പ് 2021ൽ ഇന്ത്യക്കെതിരേ ശ്രീലങ്കയുടെ വനിന്ദു ഹസരങ്ക ഹർഭജന്റെ റെക്കോർഡ് പഴങ്കഥയാക്കി. അന്ന് ഇന്ത്യയ്ക്കെതിരെ നാല് ഓവർ എറിഞ്ഞ ഹസരങ്ക ഒന്‍പത് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ വീഴ്ത്തി.
ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയെ എട്ട് വിക്കറ്റിന് വീഴ്ത്തി ബംഗ്ലാദേശിന് ചരിത്രനേട്ടം. ശ്രീലങ്കൻ മണ്ണിൽ ആദ്യമായി ടി20 പരമ്പരവിജയം എന്ന നേട്ടമാണ് ബംഗ്ലാദേശ് കൈവരിച്ചത്. തമീം, മഹേദി ഹസൻ എന്നിവരുടെ മികച്ച പ്രകടനമാണ് നിർണായകമായത്. 21 പന്തുകൾ ബാക്കി നിൽക്കെയാണ് ബംഗ്ലാദേശ് 133 റൺസ് വിജയലക്ഷ്യം മറികടന്നത്.
സ്കോർ: ശ്രീലങ്ക 20 ഓവറിൽ 132/7 (പാതം നിസ്സങ്ക 46, ദസുൻ ഷനക 35; മഹേദി ഹസൻ 4/11) ബംഗ്ലാദേശ് 16.3 ഓവറിൽ 133/2 (ടാൻസിദ് ഹസൻ 73, ലിറ്റൺ ദാസ് 32; കമിന്ദു മെൻഡിസ് 1/21, നുവാൻ തുഷാര 25)