Saturday, March 14, 2026 Last Updated 57 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 17 Jul 2025 10.33 AM

തൃശൂര്‍പൂരം കലക്കല്‍ ബിജെപിയ്ക്ക് അനുകൂലമായ രാഷ്ട്രീയ ഗൂഡാലോചന; സംശയം പ്രകടിപ്പിച്ച് മന്ത്രിയുടെ മൊഴി

uploads/news/2025/07/791561/d-rajan.jpg

കൊച്ചി: തൃശൂര്‍പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലീസിന്റെ സമീപനം രാഷ്ട്രീയ ഗൂഡാലോചന സഹായിക്കുന്ന തരത്തിലുള്ളതായിരുന്നെന്ന് റവന്യൂമന്ത്രി കെ. രാജന്‍. അന്വേഷണത്തിന്റെ ഭാഗമായിട്ടു നല്‍കിയ മൊഴിയിലാണ് ഈ വിവരമുള്ളത്. വിവാദത്തിലായിരിക്കുന്ന എഡിജിപിയ്ക്ക് വലിയ തിരിച്ചടിയാണ് മന്ത്രിയുടെ മൊഴി. ബിജെപിയെ രാഷ്ട്രീയമായി സഹായിക്കുന്ന നിലപാടായിരുന്നു എഡിജിപി എടുത്തതെന്ന് സംശയിക്കുന്നതായും പൂരം കലക്കലില്‍ ബിജെപിയ്ക്ക് അനുകൂലമായി രാഷ്ട്രീയ ഗൂഡാലോചന നടന്നതായി സംശയിക്കുന്നതായും പറഞ്ഞു.

തൃശൂര്‍പൂരം കലക്കിയെന്ന ആരോപണത്തില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരേ അന്വേഷണറിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ നടപടിക്കും ശുപാര്‍ ചെയ്തിട്ടുണ്ട്. ത്രിതല അന്വേഷണമായിരുന്നു നടന്നത്. ഇതിലെ അവസാനത്തെ റിപ്പോര്‍ട്ടാണ് ഹോം സെക്രട്ടറിക്ക് കൈമാറിയിട്ടുള്ളത്. ഹോം സെക്രട്ടറി പരിശോധിച്ച് മുഖ്യമന്ത്രിക്ക് കൈമാറും. എഡിജിപിയ്ക്ക് വീഴ്ച സംഭവിച്ചതായിട്ടാണ് ഈ റിപ്പോര്‍ട്ടിലും പറഞ്ഞിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടായേക്കാന്‍ സാധ്യതയുണ്ടെങ്കിലും റിപ്പോര്‍ട്ടിന്‍മേല്‍് മുഖ്യമന്ത്രിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്യേണ്ടത്.

ഒട്ടേറെ പേരുടെ മൊഴികള്‍ ശേഖരിച്ച ശേഷമാണ് വിവരം കൈമാറിയത്. തൃശൂര്‍പൂരം കലക്കല്‍ വിഷയത്തില്‍ നേരത്തേ റവന്യൂമന്ത്രി രാജന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. പൂരം മുടങ്ങിയ സമയത്ത് പല തവണ ഫോണില്‍ വിളിച്ചിട്ടും എംആര്‍ അജിത് കുമാറിനെ കിട്ടിയില്ലെന്നും പ്രശ്ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ലെന്നും വീഴ്ച അന്വേഷിക്കുന്ന ഡിജിപിയുടെ സംഘത്തിന് മൊഴി നല്‍കി.

ഔദ്യോഗിക നമ്പറിലും പേഴ്സണല്‍ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരിച്ചില്ലെന്നാണ് മന്ത്രി മൊഴി നല്‍കിയത്. പൂരം നടത്തിപ്പ് സുഗമമല്ലെന്ന് പിന്നീട് അറിയിച്ചിട്ടും പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തിയിട്ടില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട മൂന്നാമത്തെ റിപ്പോര്‍ട്ടും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു ശബരിമലയില്‍ ട്രാക്ടറില്‍ പോയതായി എഡിജിപിയ്‌ക്കെതിരേ ആരോപണം ഉയര്‍ന്നത്. ഈ കേസില്‍ ഹൈക്കോടതിയുടെ നിര്‍ദേശം ലംഘിച്ചതിന് സ്വമേധയാ കേസെടുക്കുകയും ഇന്ന് കോടതിക്ക് മുന്നില്‍ ഹാജരാകാനും എം.ആര്‍. അജിത്കുമാറിനിനോട് നിര്‍ദേശിച്ചിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW