-->
കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ ഉയരുന്ന വിമര്‍ശനങ്ങളെ അവഗണിച്ച് മുന്നേറാന്‍ സര്‍ക്കാരും ജനങ്ങളെ വിരട്ടാന്‍ നോക്കേണ്ടെന്ന് സമസ്തയും. ധിക്കാരം ആരായാലും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും സമസ്ത മുശവറ അംഗം ഉമര്‍ഫൈസി മുക്കം വ്യക്തമാക്കി. കുട്ടികളുടെ പഠനസമയം അര മണിക്കൂര്‍ കൂടുതലാക്കുന്നതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാരും സമസ്തയും തര്‍ക്കം.
സര്‍ക്കാര്‍ ഏതെങ്കിലും വിഭാഗത്തിന്റെ വിശ്വാസത്തിനോ പ്രാര്‍ത്ഥനയ്ക്കോ ഒന്നും എതിരല്ല. എന്നാല്‍ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാരിന് പ്രധാനം. ചര്‍ച്ച തീരുമാനം മാറ്റാനല്ല ബോദ്ധ്യപ്പെടുത്താനാണ്. കേരളത്തില്‍ 47 ലക്ഷം വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ട്. എല്ലാവരുടെയും താല്‍പര്യം സംരക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നായിരുന്നു ശിവന്‍കുട്ടി പറഞ്ഞത്.
വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകാന്‍ തയ്യാറാണ്. ചര്‍ച്ച ചെയ്യാല്‍ ഫലം ഉണ്ടാകും. മനുഷ്യന്മാര്‍ മുഖത്ത്നോക്കി സംസാരിച്ചാല്‍ അതിന്റെ ഫലം കിട്ടും. ചര്‍ച്ചയ്ക്ക് വിളിക്കട്ടെ. ഏകപക്ഷീയമായി തീരുമാനം എടുക്കരുതെന്നായിരുന്നു ഉമര്‍ ഫൈസി മുക്കം പറഞ്ഞത്. എന്നാല്‍ തീരുമാനം എടുക്കുന്ന കാര്യത്തില്‍ അല്ലെങ്കില്‍ പിന്നെ എന്തിനാണ് ചര്‍ച്ച വിളിക്കുന്നതെന്നായിരുന്നു ശിവന്‍കുട്ടി ചോദിച്ചത്.
എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അരമണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് സമയം നീട്ടിയത്. സമയം വര്‍ധിപ്പിച്ചതില്‍ പുനഃരാലോചന വേണമെന്ന സമസ്ത ആവശ്യപ്പെട്ടിരുന്നു. 220 ദിവസം പ്രവര്‍ത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് 1,100 മണിക്കൂര്‍ സമയം വേണം.