-->
തൃശൂര്‍ : കെ ജി ശിവാനന്ദനെ സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവിൽ എഐടിയുസി ജില്ലാ സെക്രട്ടറിയാണ് കെ ജി ശിവാനന്ദൻ. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ശിവാനന്ദന്‍. ശിവാനന്ദന്റെ് ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗൺസിലിൽ എതിർപ്പ് ഉയർന്നിരുന്നു . ശിവാനന്ദന് പകരം വി എസ് സുനിൽ കുമാർ, ടി ആർ രമേഷ് കുമാർ എന്നിവരുടെ പേരുകൾ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഒരു വിഭാഗം നിർദ്ദേശിച്ചിരുന്നു. ഒടുവിൽ സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ജില്ലാ കൗൺസിൽ അംഗീകരിക്കുകയായിരുന്നു.
ജില്ലാ സമ്മേളനത്തില്‍ നിന്ന് നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍ ഇറങ്ങിപ്പോയി. ജില്ലാ കൌണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് എംഎല്‍എ ഇറങ്ങിപ്പോയത്. സിപിഐക്കാരനായി തന്നെ തുടരുമെന്ന് എംഎല്‍എയുടെ പ്രതികരണം.കള്ള ഒപ്പിട്ട് തന്നെ പറ്റിച്ച് പണം തട്ടിയ പിഎക്ക് എതിരെ പരാതി ഇല്ലെന്ന് പറയാന്‍ നേതൃത്വം ആവശ്യപ്പെട്ടു. അത് പറ്റില്ലെന്നും അയാളെ വിളിച്ച് അന്വേഷിച്ച് പാര്‍ട്ടി നടത്തി സ്വീകരിക്കണമെന്നും താന്‍ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ വിഷമമില്ല. അഴിമതിക്കാരെ പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ പറ്റില്ല.
അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും സമ്മേളനത്തിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. സംസ്ഥാന നേതൃത്വം കാര്യക്ഷമമല്ലെന്നും മുൻ സെക്രട്ടറിമാരെ അപേക്ഷിച്ച് ദുർബലനായ സെക്രട്ടറിയാണ് ബിനോയ് വിശ്വം എന്നുമായിരുന്നു വിമർശനം. സിപിഐയുടെ മൂന്ന് മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചു റാണി എന്നിവർക്കെതിരെയും വിമർശനം ഉയർന്നിരുന്നു.
ഇരിങ്ങാലക്കുടയിലാണ് സിപിഐയുടെ തൃശ്ശൂർ ജില്ലാ സമ്മേളനം നടക്കുന്നത്. ജൂലൈ 11ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പി കെ ചാത്തൻ മാസ്‌റ്റർ നഗറിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തത്. 395 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പത്താം തീയതി ഇരിങ്ങാലക്കുടയിൽ കൊടിയുയർന്ന സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനമാകും.