-->
ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ജോ റൂട്ടിന് സെഞ്ചുറി. 192-ാം പന്തിലാണ് താരം സെഞ്ചുറി തികച്ചത്. ഒന്നാം ദിനം കളി നിർത്തുമ്പോൾ 99 റൺസിലായിരുന്നു റൂട്ട് ഉണ്ടായിരുന്നത്. രണ്ടാം ദിനം ബുംമ്രയുടെ പന്തിൽ ബൗണ്ടറി കടത്തി റൂട്ട് സെഞ്ച്വറി ആഘോഷിച്ചു . താരത്തിന്റെ 37-ാം ടെസ്റ്റ് സെഞ്ചുറിയാണിത്.
ഇന്ത്യയ്‌ക്കെതിരേ ഏഴാമത്തെ സെഞ്ചുറിയും ലോര്‍ഡ്‌സിലെ താരത്തിന്റെ എട്ടാം സെഞ്ചുറിയുമാണിത്. പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റിലും താരത്തിന് തിളങ്ങാനായിരുന്നില്ല. 199 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 104 റണ്‍സെടുത്ത റൂട്ടിനെ ഒടുവില്‍ ജസ്പ്രീത് ബുംറ പുറത്താക്കി. ടെസ്റ്റില്‍ പതിനൊന്നാം തവണയാണ് ബുമ്രയുടെ പന്തില്‍ റൂട്ട് പുറത്താവുന്നത്.
251-4 എന്ന സ്കോറില്‍ രണ്ടാം ദിനം ആദ്യ സെഷനില്‍ ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ജോ റൂട്ട് ജസ്പ്രീത് ബുമ്രയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി സെഞ്ചുറി തികച്ചു. എന്നാല്‍ പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിനെ ബൗള്‍ഡാക്കിയ ബുമ്ര ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ ജാമി സ്മിത്തിനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം സ്ലിപ്പില്‍ രാഹുല്‍ നഷ്ടമാക്കി. സിറാജിന്‍റെ പന്തില്‍ സ്മിത്ത് സ്ലിപ്പില്‍ നല്‍കിയ ക്യാച്ച് രാഹുല്‍ കൈവിടുകയായിരുന്നു. എന്നാല്‍ അടുത്ത ഓവറില്‍ ജോ റൂട്ടിനെ ബൗള്‍ഡാക്കിയ ബുമ്ര ഇംഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു.
റൂട്ടിനെ പുറത്താക്കിയ അതേ ഓവറിൽ ബുമ്ര ക്രിസ് വോക്സിനെയും വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ കൈകളിലെ ലെത്തിച്ചതോടെ ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കം. ബുമ്ര ഇംഗ്ലണ്ടിനെ 271-7ലേക്ക് തള്ളിയിട്ടു. എന്നാല്‍ വീണുകിട്ടി ജീവന്‍ മുതലാക്കിയ ജാമി സ്മിത്തും ബെര്യ്ഡന്‍ കാര്‍സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 300 കടത്തി. സാക്ക് ക്രൗളി (18), ബെൻ ഡക്കറ്റ് (23), ഒലി പോപ്പ് (44 ), ഹാരി ബ്രൂക്ക് (11 ) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്ക് ഇന്നലെ നഷ്ടമായത്. 14-ാം ഓവറിലാണ് ആദ്യ രണ്ട് വിക്കറ്റുകളും വീണത്.