-->
കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞതും വിവാദമായി മാറിയതുമായ ഒരു തുറന്നു പറച്ചിലായിരുന്നു ടിനി ടോം നിത്യഹരിതനായകന്‍ പ്രേം നസീറിനെക്കുറിച്ച് നടത്തിയത്. സ്റ്റാർഡം നഷ്ടപ്പെട്ടതില്‍ മനം നൊന്താണ് നസീർ സാർ മരിച്ചതെന്നും എല്ലാ ദിവസം കാലത്ത് മേക്കപ്പ് ഇട്ട് ഇറങ്ങി ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും അടുത്ത് പോയിരുന്നു കരയുമായിരുന്നുവെന്നുമാണ് ടിനി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ഈ തുറന്നു പറച്ചില്‍ ചര്‍ച്ചകളില്‍ നിറഞ്ഞു വിവാദമായി മാറി, അതോടെ പറഞ്ഞുകേട്ട അറിവിലാണ് ഇങ്ങനൊരു പ്രസ്താവന ഒരു അഭിമുഖത്തില്‍ വന്നിരുന്ന് പറഞ്ഞത് എന്ന് ടിനി പറഞ്ഞു. നടൻ മണിയൻ പിള്ള രാജുവില്‍ നിന്നാണ് താൻ ഈ കഥകള്‍ കേട്ടതെന്ന് ടിനി ടോം പറഞ്ഞതായും പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ടിനി ടോമിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മണിയൻ പിള്ള രാജു. ആലപ്പി അഷ്റഫുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ടിനി ടോമിനെതിരെ മണിയൻ പിള്ള രാജു പ്രതികരിച്ചത്. പ്രേം നസീറിന്റെ വലിയൊരു ആരാധകൻ കൂടിയായ താൻ ഒരിക്കലും അദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കില്ലെന്നത് തന്നെ അടുത്തറിയാവുന്നവർക്ക് അറിയാമെന്നും ടിനി ടോമിന് ഭ്രാന്താണെന്ന് തോന്നുന്നുവെന്നും മണിയൻ പിള്ള രാജു പറഞ്ഞു.
മമ്മി സെഞ്ച്വറിയുടെ അടുത്ത് ടിനി ടോം പറഞ്ഞത് ഞാൻ പറഞ്ഞതല്ല മണിയൻ പിള്ള രാജു പറഞ്ഞ് തന്നതാണ് എന്നാണ് ടിനി ടോം പറഞ്ഞിരിക്കുന്നത്. അങ്ങനെ പറയുന്നതിന്റെ വോയ്സ് എനിക്ക് കിട്ടിയിട്ടുണ്ടെന്ന് ആലപ്പി അഷ്റഫ് പറഞ്ഞപ്പോഴാണ് തന്റെ ഭാഗം മണിയൻ പിള്ള രാജു വിശദീകരിച്ചത്.
‘‘അതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല. ഇവനൊന്നും നസീർ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാൻ നസീർ സാറിനൊപ്പം പതിനഞ്ചോളം പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നസീർ സാറിനെപ്പോലെ ദൈവ തുല്യനായ ഒരാളെ അതിന് മുമ്പോ ശേഷമോ കണ്ടിട്ടില്ലെന്ന് ഞാൻ പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നസീർ സാറുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നയാളുമാണ് ഞാൻ. ടിനി ടോം മുമ്പും മണ്ടത്തരങ്ങള്‍ പറഞ്ഞ് വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇത്രയും നല്ലൊരു വ്യക്തിയെ കുറിച്ച് എന്തിന് ഇങ്ങനെ മോശം പറയുന്നുവെന്ന് കേട്ടപ്പോള്‍ തോന്നി. ഇവന് ഭ്രാന്താണെന്ന് തോന്നുന്നു. മരിച്ച് പോയൊരാളാണ് അദ്ദേഹം. നസീർ സാറെന്ന് പറഞ്ഞാലെ റെക്കോർഡാണ്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച വ്യക്തി, ഏറ്റവും കൂടുതല്‍ നായികമാർക്കൊപ്പം അഭിനയിച്ച വ്യക്തി അങ്ങനെ... ഞാൻ ഒരിക്കലും നസീർ സാറിനെ കുറിച്ച് അങ്ങനെ പറയില്ല.
അദ്ദേഹത്തെ സ്നേഹിക്കുന്നവരെല്ലാം ടിനിയെ കല്ലെറിയും. വാക്കുകള്‍ പിൻവലിച്ച് ടിനി മാപ്പ് പറയുകയാണ് വേണ്ടത്. ആരൊക്കയോ കേസ് കൊടുക്കാൻ പോവുകയാണെന്ന് കേട്ടു. എല്ലാവർക്കും അറിയാം ഞാൻ അങ്ങനെ പറയില്ലെന്ന്. രണ്ട് പടം കിട്ടിയാല്‍ പരിസരം മറന്ന് പഴയ കാര്യങ്ങളെല്ലാം മറക്കുന്നവരാണ് ഇവരൊക്കെ. പക്ഷെ ഇങ്ങനൊന്നും ചെയ്യാൻ പാടില്ല...’’ മണിയന്‍പിള്ള രാജു പറഞ്ഞു. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയാണ് ആലപ്പി അഷ്റഫ് തന്റെ യുട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. മണിയന്‍പിള്ള രാജുവില്‍ നിന്ന് സത്യം കേട്ടതോടെ ഇതോടെ ടിനി ടോമിനെതിരെ വീണ്ടും പരിഹാസങ്ങളും ട്രോളുകളും കമന്റുകളും നിറയുകയാണ്.
മണിയൻ പിള്ള രാജു മാത്രമല്ല ഭാഗ്യലക്ഷ്മിയും ടിനി ടോമിന് എതിരെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ‘‘അദ്ദേഹത്തെ അവസാന കാലം വരെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട് ഞാൻ. കുടുംബവുമായി അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കാൻ പറ്റിയ നാളുകളായിരുന്നു അവസാന നാളുകള്‍. ആ സമയങ്ങളില്‍ അദ്ദേഹം ഏറെ സന്തോഷവാനുമായിരുന്നു.
അങ്ങനെയുള്ള ഒരാള്‍ അവസാന നാളില്‍ അവസരം കിട്ടാതെ കരഞ്ഞുവെന്ന് പറയുമ്പോള്‍ അത് ശരിയല്ല...’’ ഭാഗ്യലക്ഷ്മി പറഞ്ഞത്. അറുപത്തി രണ്ടാം വയസിലാണ് പ്രേം നസീർ അന്തരിച്ചത്.