-->
ഒരു കഥാപാത്രമായി മോഹന്‍ലാല്‍ മാറുമ്പോള്‍ അതിന്റെ ഔട്ട്ലുക്കും മാനറിസങ്ങളും പെരുമാറ്റങ്ങളും സംസാരവുമൊക്കെ അതിന് ഇണങ്ങുന്നതായിരിക്കും. വെള്ളിത്തിരയില്‍ മോഹന്‍ലാല്‍ അഭിനയിച്ചു പ്രതിഫലിപ്പിച്ച കഥാപാത്രങ്ങള്‍ എന്നും ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. അതുപോലെയൊരു കഥാപാത്രമായിരുന്നു 2007 ല്‍ മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാ മുംബൈ’.
‘തല’ എന്ന കഥാപാത്രമെന്ന പോലെ തന്നെ ചിത്രത്തിലെ മോഹൻലാലിന്റെ കോസ്റ്റ്യൂമുകളും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കൊച്ചിയിലെ ഒരു സാധാരണക്കാരന്റെ വേഷത്തില്‍ എത്തിയ മോഹൻലാല്‍ കഥാപാത്രത്തിന് ഏറെ അനുയോജ്യമായിരുന്നു ആ കോസ്റ്റ്യൂമുകള്‍.
ഇപ്പോഴിതാ, ഛോട്ടാ മുംബൈയിലെ മോഹൻലാലിന്റെ കോസ്റ്റ്യൂമുകളെക്കുറിച്ച് സംസാരിക്കുകയാണ് നടനും ചിത്രത്തിന്റെ നിർമാതാവുമായ മണിയൻപിള്ള രാജു. ഛോട്ടാ മുംബൈയില്‍ മോഹൻലാലിന്റെ കഥാപാത്രത്തിനായി ആദ്യം മുംബൈയില്‍ നിന്ന് പ്രത്യേകം ഡിസൈൻ ചെയ്ത കോസ്റ്റ്യൂമായിരുന്നു നല്‍കിയതെന്ന് മണിയൻപിള്ള രാജു പറയുന്നു. ആ കോസ്റ്റ്യൂമില്‍ സംവിധായകൻ തൃപ്തനല്ലായിരുന്നെന്ന് തനിക്ക് മനസിലായെന്നും, എന്നാല്‍ ഷൂട്ട് തുടങ്ങിയത് കൊണ്ട് വീണ്ടും ഡിസൈൻ ചെയ്യാനുള്ള സമയമില്ലായിരുന്നുവെന്നും താരം പറയുന്നു.
‘‘ഛോട്ടാ മുംബൈ സിനിമയിലെ മോഹൻലാലിന്റെ കോസ്റ്റ്യൂമിന് പിന്നില്‍ ഒരു കഥയുണ്ട്. ആ കഥാപാത്രത്തിന് വേണ്ടി ആദ്യം ഡിസൈൻ ചെയ്ത കോസ്റ്റ്യൂം അതല്ലായിരുന്നു. ആദ്യം കൊണ്ടുവന്നത്മും ബൈയില്‍ നിന്ന് പ്രത്യേകം ഡിസൈൻ ചെയ്ത ഷർട്ടായിരുന്നു. പക്ഷേ, ആദ്യ ദിവസം അത് ഇട്ട് ഷൂട്ട് ചെയ്തപ്പോള്‍ തന്നെ സംവിധായകന് ഒരു തൃപ്തി ഉണ്ടായിരുന്നില്ല. ലാലിന്റെ കഥാപാത്രം ആ കഥയില്‍ ഫിറ്റാകാത്തതുപോലെ തോന്നി.
ഷൂട്ട് തുടങ്ങിത് കൊണ്ടുതന്നെ പുതിയ കോസ്റ്റ്യൂം ഡിസൈൻ ചെയ്യാനുള്ള സമയം ഇല്ലായിരുന്നു. എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് പെന്റാ മേനകയുടെ മുന്നില്‍ റോഡ് സൈഡില്‍ വില്‍ക്കുന്ന 150 രൂപ വിലയുള്ള നാലഞ്ച് ഷർട്ട് വാങ്ങി വന്നത്. അത് ലാലിന് പക്കാ മാച്ചായിരുന്നു. സംവിധായകന് ഒരുപാട് ഇഷ്ടമായി. എങ്കിലും വേണമെങ്കില്‍ മോഹന്‍ലാലിന് ബ്രാൻഡഡ് വസ്ത്രങ്ങള്‍ മാത്രമേ ധരിക്കൂ എന്ന് പറയാമായിരുന്നു. പക്ഷേ, കഥയും കഥാപാത്രവും ഡിമാൻഡ് ചെയ്യുന്ന കാര്യമാണെങ്കില്‍ പിന്നെ ലാല്‍ മറ്റൊന്നും നോക്കില്ല...’’ മണിയൻപിള്ള രാജു പറഞ്ഞു.