-->
കോട്ടയം: മെഡിക്കല്‍കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകള്‍ നവമിയെ ചികിത്സയ്ക്കായി ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. വിവിധ പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ നവമിയുടെ ഓപ്പറേഷന്‍ തീയതിയില്‍ തീരുമാനം എടുക്കും. നവമിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ന് നവമിയോട് ആശുപത്രിയില്‍ എത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്നലെ ആരോഗ്യമന്ത്രി വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണുകയും സഹായവാഗ്ദാനം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. നവോമിയ്ക്ക് ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങളാണ് നേരിടുന്നത്്. അടിയന്തിര ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അതിന് വേണ്ടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കെയായിരുന്നു മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് ബിന്ദുവിന്റെ മരണം സംഭവിച്ചത്.
ഇന്ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായ ശേഷമായിരിക്കും ഓപ്പറേഷന്‍ സംബന്ധിക്കുന്ന തീരുമാനം എടുക്കും. 8.30 യോടെ മെഡിക്കല്‍ കോളേജില്‍ എത്താനാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിനിടയില്‍ ഇന്ന് ബിന്ദുവിന്റെ സഞ്ചയനം വീട്ടില്‍ നടക്കും. നേരത്തേ സര്‍ക്കാര്‍ ബിന്ദുവിന്റെ വീട് നിര്‍മ്മിച്ച് നല്‍കുന്നതിനും വീട്ടില്‍ ഒരാള്‍ക്ക് സ്ഥിരജോലിയെന്ന കാര്യത്തിലും തീരുമാനം എടുക്കും.
കോട്ടയത്ത് മെഡിക്കല്‍ കോളേജില്‍ അപകടത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരിക്കുന്ന ഓപ്പറേഷനുകളും ഇന്ന് തുടങ്ങും. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ കൈമാറി. ബിന്ദുവിന്റെ മകളുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ചാണ്ടി ഉമ്മന് വേണ്ടി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആണ് പണം കൈമാറിയത്.
'ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍' വഴി അഞ്ച് ലക്ഷം ബിന്ദുവിന്റെ കുടുംബത്തിന് നല്‍കാമെന്നാണ് ചാണ്ടി ഉമ്മന്‍ വാഗ്ദാനം ചെയ്തിരുന്നത്. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ടറിന്റെ സാന്നിധ്യത്തില്‍ വീട് കുടുംബത്തിന് നല്‍കുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു. ഈ ഫണ്ടിലേക്കായി കോട്ടയം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി ഒരുലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു.