Friday, March 13, 2026 Last Updated 31 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jul 2025 12.00 PM

സംസ്ഥാനത്തിന്റെ ആരോഗ്യരംഗം വെന്റിലേറ്ററില്‍ ; മരണവ്യാപാരികള്‍ ആരെന്ന് ജനങ്ങള്‍ക്കറിയാമെന്നും വി.ഡി. സതീശന്‍

uploads/news/2025/07/789582/vd-satheeshan-in-peoples.gif

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്നും സര്‍ക്കാരിന്റേത് ഗുരുതരമായ വീഴ്ചയാണെന്നും വി.ഡി. സതീശന്‍. ആരോഗ്യമന്ത്രി നിരന്തരം തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുയാണെന്നും അവര്‍ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു.

രണ്ടുമന്ത്രിമാരുടെ പ്രസംഗമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരാളുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായത്. ഇടിഞ്ഞുവീണ സ്ഥലം അടച്ചുപൂട്ടിയിട്ടിരിക്കുകയാണെന്നും അവിടെ ഒരാളുമില്ലെന്നും മന്ത്രിമാര്‍ പറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയെന്നും പറഞ്ഞു. പിന്നീട് ചാണ്ടി ഉമ്മന്‍ വന്നു പറഞ്ഞപ്പോള്‍ മാത്രമാണ് തെരച്ചില്‍ നടത്തിയതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ബിന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട സഹായം പോലും സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രതിപക്ഷം ഇടപെട്ട ശേഷമാണ്. മകളുടെ ചികിത്സചെലവ് സര്‍ക്കാര്‍ കൊടുത്തില്ലെങ്കില്‍ കുടുംബത്തെ പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് പറഞ്ഞപ്പോഴാണ് സര്‍ക്കാര്‍ സഹായവുമായി മുമ്പോട്ട് വരാന്‍ തയ്യാറായത്.

പി.ആര്‍ ഏജന്‍സിയെ വെച്ച് നടത്തുന്ന പ്രചരണം മാത്രമാണ് ആരോഗ്യരംഗത്ത് നടക്കുന്നത്. ഏറ്റവും കൂടുതല്‍ പകര്‍ച്ചവ്യാധികള്‍ ഉള്ള സംസ്ഥാനമാണ് കേരളം. പ്രതിപക്ഷം ആരോഗ്യരംഗത്തെ കൊള്ളയ്‌ക്കെതിരേ ഇപ്പോള്‍ ഒരു സംഭവം നടന്നത് കൊണ്ടുമാത്രം പറഞ്ഞതല്ല. നേരത്തേ മുതല്‍ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുള്ളതാണ്. കോവിഡ് കാലത്ത് മരണം ഒളിപ്പിച്ചുവെച്ച് ലോകത്ത് ഏറ്റവും മികച്ച കോവിഡ് സംരക്ഷണം നടക്കുന്ന സ്ഥലമാണ് കേരളം എന്ന രീതിയിലായിരുന്നു പ്രചരണം. കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തവരാണ് ഇവര്‍. മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ആശുപത്രികളില്‍ ഇല്ല. മെഡിക്കല്‍ സപ്‌ളെസ് മരുന്നു വിതരണം നിര്‍ത്തിയിരിക്കുകയാണ്.

ആരോഗ്യരംഗത്ത് നടക്കുന്നത് കൊള്ളയാണെന്നും പി.ആര്‍. ഏജന്‍സിയെ വെച്ചു നടത്തുന്ന തട്ടിപ്പ് പ്രചരണവും മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോവിഡ് കാലം മുതല്‍ തുടങ്ങിയതാണ് ഈ പ്രവണതയെന്നും കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്യുകയും മരണക്കണക്ക് ഒള്ിപ്പിച്ച് വെച്ച സര്‍ക്കാരാണ് ഇതെന്നും വിമര്‍ശിച്ചു. മരണവ്യാപാരികള്‍ ആരാണെന്ന് ജനങ്ങള്‍ പറയുമെന്നും ആരോഗ്യരംഗത്ത് നടന്ന കൊള്ളകള്‍ പുറത്തു കൊണ്ടുവരേണ്ടതും വിളിച്ചുപറയേണ്ടതും പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണെന്നും പറഞ്ഞു.

ആരോഗ്യരംഗത്തെ അപര്യാപ്തതകള്‍ പറഞ്ഞതിന് ഡോ. ഹാരീസിനെ മന്ത്രിമാര്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. ഇടതുപക്ഷ സഹയാത്രികരായ ഡോക്ടര്‍മാരോടും മീറ്റിംഗിന് വിളിക്കുന്ന ഉദ്യോഗസ്ഥരോടും ചോദിച്ചാല്‍ വിവരം അറിയാം. ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലാണ്. മന്ത്രിക്ക് നിരന്തരം പിഴവുകള്‍ പറ്റുന്നു. ആരോഗ്യമന്ത്രി രാജി വെയ്ക്കണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. അതേസമയം ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയില്‍ പോയതിനെ വിമര്‍ശിക്കാനില്ലെന്നും രോഗത്തിന് ചികിത്സ നല്‍കണമെന്നും അദ്ദേഹം രോഗം മാറി എത്രയും വേഗം ആരോഗ്യത്തോടെ തിരിച്ചുവരട്ടെയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW