-->
ആലപ്പുഴ: മകളെ പിതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും കുറ്റക്കാരി. ഓമനപ്പുഴ കൊലപാതകക്കേസില്‍ ഏയ്ഞ്ചല്‍ ജാസ്മിനെ പിതാവ് ജോസ്‌മോന്‍ കൊലപ്പെടുത്തുമ്പോള്‍ മകളുടെ കൈകള്‍ പിന്നിലേക്ക് പിടിച്ചുകൊടുത്തത് മാതാവ് സിന്ധുവും. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും സംശയനിഴലിലായിരിക്കുന്ന സംഭവത്തില്‍ അമ്മാവന്‍ അലോഷ്യസിനും പങ്കുള്ളതായി സംശയിക്കുന്നുണ്ട്.
അലോഷ്യസ് തെളിവ് നശിപ്പിച്ചെന്നാണ് വിവരം. രാവിലെ ഏയ്ഞ്ചല്‍ ജാസ്മിന്‍ മരണപ്പെട്ട വിവരം പോലീസില്‍ അറിയിച്ചത് അലോഷ്യസായിരുന്നു. സംഭവത്തില്‍ ഇന്ന് മാതാവിനെ കസ്റ്റഡിയില്‍ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ വിവരങ്ങളെല്ലാം പോലീസിന് കിട്ടിയത്. പിതാവ് ജോസ്‌മോനെയും കൊണ്ട് പോലീസ് ഇന്ന് വീട്ടില്‍ തെളിവെടുപ്പ് നടത്തി. വീട്ടില്‍ ജോസ്‌മോന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേരുണ്ട്.
വീട്ടുകാരുടെ മുന്നില്‍ വെച്ചാണ് കൊലപാതകം നടത്തിയതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് നേരത്തേ ജോസ്‌മോന്‍ പോലീസിന് കൊടുത്ത മൊഴി. എന്നാല്‍ മകള്‍ മരിച്ച വിവരം മണിക്കൂറുകളോളം മറച്ചുവെയ്ക്കുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെയും പേരിലാണ് ഇന്ന് രാവിലെ സിന്ധുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. അതേസമയം കൊലപാതകത്തിന്റെ ലക്ഷ്യം വ്യക്തമല്ല. ദുരഭിമാനക്കൊലയാണോ എന്ന് സംശയിക്കുന്നുണ്ട്. മകള്‍ രാത്രിയില്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയും കയറിവരികയും ചെയ്യുന്നതാണ് കാരണമായി ജോസ്‌മോന്‍ പറഞ്ഞത്.
ഭര്‍ത്താവുമായി പിണങ്ങി ജാസ്മിന്‍ കുറച്ചുനാളായി വീട്ടില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് വീട്ടില്‍ അനക്കമറ്റ നിലയില്‍ ജാസ്മിനെ കണ്ടെത്തിയത്. എയ്ഞ്ചല്‍ ആത്മഹത്യ ചെയ്തതായിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം. സ്വാഭാവിക മരണമെന്നും ഹാര്‍ട്ട് അറ്റാക്ക് മൂലം മരിച്ചെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞിരുന്നത്. കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇക്കാര്യം ഡോക്ടര്‍മാരോട് സൂചിപ്പിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലുകയായിരുന്നുവെന്ന് ജോസ്‌മോന്‍ സമ്മതിച്ചു. ഇയാളെയും ഭാര്യ സിന്ധുവിനേയും വിശദമായി ചോദ്യംചെയ്തു വരികയാണെന്ന് മണ്ണഞ്ചേരി പോലീസ് പറഞ്ഞു. ജോസിന്റെ പിതാവുമായി എയ്ഞ്ചല്‍ വഴക്കുണ്ടാക്കിയതാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണു വിവരം.