-->
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ഡോ. ഹാരീസ് ഉയര്‍ത്തിയ വാദങ്ങള്‍ തള്ളാതെ വിദഗ്ദ്ധസമിതിയും. സിസ്റ്റത്തിന് പ്രശ്‌നമുണ്ടെന്നും മെഡിക്കല്‍കോളേജില്‍ ഉപകരണങ്ങള്‍ വാങ്ങുന്ന നടപടികളില്‍ സങ്കീര്‍ണ്ണതയുണ്ടെന്നും ഉപകരണങ്ങള്‍ എത്താന്‍ കാലതാമസമുണ്ടെന്നും വിദഗ്ദ്ധസമിതി കണ്ടെത്തി. അതേസമയം തന്നെ രൂക്ഷമായ പ്രശ്‌നങ്ങളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തിയ നാലംഗ വിദഗ്ധ സമിതിയുടേതാണ് കണ്ടെത്തല്‍. വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ്ക്കുള്ള ഉപകരണങ്ങള്‍ ശരിയായ സമയത്ത് എത്തിക്കാനായില്ല. പര്‍ച്ചസ് നടപടികള്‍ അതിസങ്കീര്‍ണ്ണമെന്നും വിദഗ്ദ്ധസമിതി പറഞ്ഞു. സിസ്റ്റത്തിന് പ്രശ്‌നമുണ്ട് വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ട്. ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയ വേണ്ടെന്ന് വെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപകരണങ്ങളുടെ കുറവ് മൂലം ശസ്ത്രക്രിയ മുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പാണ് യൂറോളജിയുടേത്.
ആഴ്ചയില്‍ ആറ് ദിവസവും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ വരെ ഇവിടെ നടക്കുന്നുണ്ട്. ഉപകരണങ്ങള്‍ വാങ്ങുന്ന നടപടിക്രമങ്ങളിലെ നൂലാമാലകള്‍ ഒഴിവാക്കണം. ഇതില്‍ അടിയന്തിരമായി മാറ്റം വേണമെന്നും സമിതി ശുപാര്‍ശ ചെയ്തു. പര്‍ച്ചേഴ്സ് നടപടികള്‍ സങ്കീര്‍ണ്ണമാണെന്നും ലളിതമാക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സുപ്രണ്ടുമാര്‍ക്കും പ്രിന്‍സിപ്പാള്‍മാര്‍ക്കും കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. പ്രാഥമിക റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.
ഡോ. ഹാരീസ് നടപടിക്രമം ലംഘിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് സംസാരിച്ചത് തെറ്റായിപ്പോയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം അദ്ദേഹത്തിനെതിരേ നടപടിവേണ്ടെന്നാണ് ശുപാര്‍ശ. റിപ്പോര്‍ട്ട് ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിക്ക് കൈമാറും. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ബി പത്മകുമാറായിരുന്നു അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാര്‍, ഡോ. എസ് ഗോമതി, ഡോ. എ രാജീവന്‍ എന്നിവരായിരുന്നു അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍.