-->
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് എഴുതിയതിലോ പറഞ്ഞതിലോ തെറ്റ് ഇല്ലെന്നും എല്ലാറ്റിനും തെളിവുകളുണ്ടെന്നും അത് അന്വേഷണ സമിതിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഡോ. ഹാരീസ്. മെഡിക്കല്‍ കോളേജിനെ ഏതെങ്കിലും തരത്തില്‍ ഇകഴ്ത്താന്‍ പറഞ്ഞതല്ലെന്നും പറഞ്ഞതില്‍ തെറ്റില്ലെന്നും എന്നാല്‍ പ്രതികരിച്ച രീതി തെറ്റായിപ്പോയെന്നും ഹാരീസ് പറഞ്ഞു.
തന്റെ പരാതിക്ക് പിന്നാലെ അന്വേഷണസമിതിക്ക് തെളിവുകള്‍ കൈമാറിയിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കിയതും തനിക്ക് അനുകൂലമായിട്ടാണ്. പോസ്റ്റിന് പേരില്‍ സമ്മര്‍ദ്ദമുണ്ടെങ്കിലും നടപടിയെ ഭയക്കുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ശിക്ഷ വരുമെന്ന് കണക്കുകൂട്ടി താന്‍ മുമ്പേ തന്നെ വകുപ്പിന്റെ ചുമതലകളും രോഗികളുമായി ബന്ധപ്പെട്ട കാര്യങ്ങളും ജൂനിയറിന് കൈമാറിയിട്ടുണ്ടെന്നുംപറഞ്ഞു. മറ്റു മാര്‍ഗ്ഗമില്ലാത്തത് കൊണ്ടാണ് തുറന്നു പറഞ്ഞത്. അങ്ങിനെ ചെയ്തതത് കൊണ്ട്് പ്രയോജനമുണ്ടായി. പക്ഷേ പ്രതികരണത്തില്‍ തനിക്ക് തെറ്റുപറ്റിപ്പോയി.
ബ്യൂറോക്രസിക്ക് എതിരേയാണ് കുറ്റപ്പെടുത്തിയതെന്നും സര്‍ക്കാരിനെയോ ആരോഗ്യവകുപ്പിനെയോ ആരോഗ്യമന്ത്രിയെയോ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നെന്നും ഡോ. ഹാരീസ് പറഞ്ഞു. തന്റെ പ്രതികരണം ഏറ്റവും ബാധിച്ചത് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സിപിഎം എന്നിവരെയാണ്. അതില്‍ ഖേദമുണ്ട്. ബ്യൂറോക്രസിയുടെ ചുവപ്പ്‌നാടയെയാണ് ഉദ്ദേശിച്ചത്. ബ്യൂറോക്രസിയുടെ മെല്ലെപ്പോക്കാണ് പ്രശ്‌നം. സര്‍ക്കാരിനെതിരേയുള്ള പോരാട്ടമല്ല. സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ടില്ല.
ഗവണ്‍മെന്റ് സെക്ടറില്‍ ജോലി തെരഞ്ഞെടുത്തതിന് കാരണം സാധാരണ ജനങ്ങള്‍ക്ക് ഗുണം ഉണ്ടാകട്ടെ എന്ന് കരുതിയാണ്. ശിക്ഷയ്ക്കായി കാത്തിരിക്കുകയാണ്. തന്റെ അസിസ്റ്റന്റുകളെ എല്ലാം ഏല്‍പ്പിച്ചിരിക്കുകയാണ്. രോഗികളുടെ വിവരങ്ങളെല്ലാം ചോദിച്ചു. ഡിപ്പാര്‍ട്ട്‌മെന്റും താക്കോലുമെല്ലാം കൈമാറിയിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനുള്ള സംവിധാനം ചെയ്തു.