-->
സംവിധായകൻ ഖാലിദ് റഹ്മാനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാകേഷിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് രംഗത്ത്. സിനിമ മേഖലയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിർമാതാക്കളുടെ സംഘടന പുതിയ നിർദേശം അവതരിപ്പിച്ചതിന് സമാന്തരമായി ലഹരി കേസിൽപ്പെട്ട യുവ സംവിധായകനുമൊത്ത് പുതിയ ചിത്രം പ്രഖ്യാപിച്ചതിനെ വിമർശിച്ചാണ് സാന്ദ്ര തോമസ് രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് സിനിമയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിരോധിത ലഹരി വസ്തുക്കൾ ഉപയോഗിക്കില്ല എന്ന് ഓരോരുത്തരും സത്യവാങ്മൂലം നൽകണമെന്ന് നിർമാതാക്കളുടെ സംഘടന പുതിയ നിർദേശം വച്ചത്.
സിനിമയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാ വിഭാഗക്കാർക്കും നിബന്ധന ബാധകമാകും. ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്താനായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആലോചന.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയുടെ പൊയ്‌മുഖം പുറത്തുവന്നു. പാവപ്പെട്ട നിർമ്മാതാക്കളെ കൊണ്ട് നടീ നടന്മാർക്കു പ്രെഷർ ഇട്ട് ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം വാങ്ങിപ്പിക്കാൻ ശ്രമിക്കുമ്പോൾ, പാവപ്പെട്ട അവരുടെ പ്രൊജക്റ്റ് നഷ്ടമാകും.
അങ്ങനെ ഒരു നിർമാതാവ് കഷ്ടപ്പെട്ട് ഉണ്ടാക്കി കൊണ്ടുവന്ന പ്രൊജക്റ്റ് നഷ്ടമാകുകയും, സ്വന്തമായി ഒരു പ്രൊജക്റ്റ് ഉണ്ടാക്കാൻ കഴിവില്ലാത്ത ഇങ്ങനെ സംഘടനയുടെ ഭാരവാഹിത്തം ഉപയോഗിച്ചു അത് കൈക്കലാക്കുകയും ഇവരെ പോലെയുള്ളവർ ചെയ്യും.
കൊള്ളാം സൂപ്പർ ഐഡിയ രാകേഷേട്ടാ, നമ്മുടെ നിർമ്മാതാക്കൾക്ക് തിരിച്ചറിവ് വരാത്തിടത്തോളം നിങ്ങളെ പോലെ കുളം കലക്കി മീൻ പിടിക്കുന്നവർ തുടരും… സാന്ദ്ര തോമസ് കുറിച്ചു.