-->
സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഉമ നായർ. കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരങ്ങളില്‍ ഒരാളായ ഉമാ നായര്‍ നിരവധി സീരിയലുകളില്‍ വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. താരത്തിനെ കൂടുതല്‍ ജനപ്രിയയാക്കിയത് വാനമ്പാടി എന്ന സീരിയലാണ്. അതിലെ നിര്‍മ്മലേടത്തി എന്ന കഥാപാത്രത്തിലൂടെ ഉമാ നായര്‍ക്ക് ഒരുപാട് ആരാധകരുടെ സ്നേഹം നേടാന്‍ കഴിഞ്ഞു.
അടുത്തിടെ ആയിരുന്നു സീരിയല്‍ താരം ഉമ നായരുടെ മകളുടെ വിവാഹം നടന്നത്. ഗൗരിയുടേത് പ്രണയ വിവാഹമായിരുന്നു. ഡെന്നിസാണ് ഗൗരിയെ വിവാഹം ചെയ്തത്. തന്റെ കരിയറിലൂടെ നേടിയതും സ്വന്തം ജീവിതവും തന്റെ രണ്ട് മക്കള്‍ക്ക് ഉഴിഞ്ഞു വച്ച താരമാണ് ഉമ. അച്ഛനില്ലാത്ത മക്കളെ കുറവുകള്‍ അറിയിക്കാതെ വളർത്തിയ ഉമ നായർ, ആ കുറവ് ഒട്ടും അറിയിക്കാതെ മൂത്തമകളുടെ വിവാഹവും അതിഗംഭീരമായി നടത്തി.
ഇപ്പോഴിതാ മകളുടെ കല്യാണത്തെക്കുറിച്ചും അതില്‍ തനിക്ക് മറക്കാനാവാത്ത വ്യക്തികളെക്കുറിച്ചും മനസ്സു തുറക്കുകയാണ് ഉമ. മക്കള്‍ക്കൊപ്പമുള്ള അഭിമുഖത്തിലാണ് ഉമ മനസ്സ് തുറന്നത്.
‘‘മോളുടെ കല്യാണം ഇത്രയും ഭംഗിയായി നടത്താൻ പറ്റുമെന്ന് ഞാൻ വിചാരിച്ചില്ല. ഇങ്ങനെ റീച്ച് കിട്ടുമെന്നോ, ഇങ്ങനെ വരുമെന്നോ ഒന്നും ഞാൻ ചിന്തിച്ചിട്ടില്ല. ഞാൻ പറഞ്ഞില്ലേ എന്നെകൊണ്ട് ആവുന്ന പോലെ ഭംഗിയായി നടത്തണം എന്നുമാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളു. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി അവള്‍ ഇഷ്ടപ്പെട്ട ആളാണ് അവളുടെ ജീവിതത്തിലേക്ക് വന്നത്.
‘‘വികാസ് എന്നയാള്‍ എന്നെ സംബന്ധിച്ച് ഒരു മേക്കപ്പ്മാന്‍ മത്രമല്ല എനിക്ക്. എന്റെ സ്വന്തം സഹോദരതുല്യനാണ്. അത്രയ്ക്കും ഗൗരിയെ കെയര്‍ ചെയ്യും. അതിനു പിന്നില്‍ ദുര്‍ഗ്ഗ കൃഷ്ണ എന്ന ആര്‍ട്ടിസ്റ്റുണ്ട്, അഭിനേത്രിയുണ്ട്. അവളെന്റെ മകളാണ്. എന്റെ മകളുടെ സ്ഥാനമാണ്. ഈ കല്യാണം തീരുമാനിച്ച നിമിഷം മുതല്‍ ഇവളുടെ വെഡ്ഡിംഗ് കാര്‍ഡ്, ഡ്രസ്സ്, മേക്കപ്പ് എന്നിങ്ങനെ ടോപ്പ് ടു ബോട്ടം കാര്യങ്ങള്‍ എല്ലാം അവളാണ് ചെയ്തത്. പക്ഷേ എന്റെ കുഞ്ഞിന് വിവാഹത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. മോള്‍ ക്യാരിയിംഗായിരുന്നു. ഭയങ്കര വിഷമമായിരുന്നു അവള്‍ക്ക്. പക്ഷേ എല്ലാത്തിനും എന്റെ പിന്നില്‍ ബാക്ക്ബോണായി നിന്നത് എന്റെ ദുര്‍ഗ്ഗയായിരുന്നു.
പിന്നെ വികാസിന്റെ കാര്യം പറയാനാണെങ്കില്‍, ഗൗരിയെ എങ്ങനെ ഒരുക്കണമെന്നത് എനിക്ക് വികാസിന് പറഞ്ഞു കൊടുക്കേണ്ടി ആവശ്യമില്ല. ഏറ്റവും സുന്ദരിയാക്കുമെന്ന് എനിക്കറിയാം. എന്റെ സ്വപ്നത്തില്‍ കണ്ടതു പോലെ എന്റെ മോളെ വികാസ് ഒരുക്കിത്തന്നു. വിവാഹത്തില്‍ പങ്കെടുത്തു, ഭംഗിയാക്കി നടത്തിത്തന്നു. എന്റെ ഗൗരിയെ ആ വേഷത്തില്‍ കണ്ടപ്പോള്‍ കണ്ണും മനസ്സും നിറഞ്ഞു പോയി. കാരണം ഞാന്‍ ഈയൊരു മൊമന്റിനായി ഒരുപാട് വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഒരാളാണ്. ഒത്തിരി വര്‍ഷമായി ഈ നിമിഷം സ്വപ്നം കണ്ടിരുന്ന ഒരാളാണ് ഞാന്‍...’’ ഉമ നായര്‍ പറയുന്നു.