-->
ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇറാനില്‍ നിന്ന് ഒഴിപ്പിച്ച 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സംഘം ഡല്‍ഹിയില്‍ ഇറങ്ങി. അര്‍മേനിയ വഴിയാണ് ഇവരെ നാട്ടിലെത്തിച്ചത്. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായാണ് ഒഴിപ്പിക്കല്‍. പക്ഷേ ഇപ്പോഴും ടെഹ്റാനില്‍ അനേകം ഇന്ത്യാക്കാര്‍ ബാക്കിയുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഇവര്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങി.
മൂന്ന് മണിക്കൂര്‍ വൈകിയായിരുന്നു വിമാനം എത്തിയത്. ചൊവ്വാഴ്ച ഇന്ത്യന്‍ എംബസി നടത്തിയ ക്രമീകരണങ്ങളിലൂടെ ടെഹ്റാനിലെ ഈ വിദ്യാര്‍ത്ഥികളെ നഗരത്തിന് പുറത്തേക്ക് മാറ്റി. അതിര്‍ത്തി കടന്ന് അര്‍മേനിയയിലേക്ക് എത്തിച്ച ശേഷമായിരുന്നു ഒഴിപ്പിക്കല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നന്ദി അറിയിച്ചു. ബാക്കിയുള്ള വിദ്യാര്‍ത്ഥികളെയും ഒഴിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഉര്‍മിയ മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഒഴിപ്പിക്കപ്പെട്ട ആദ്യത്തെ വിദ്യാര്‍ത്ഥികളുടെ സംഘവും അര്‍മേനിയ, ദോഹ വഴി യാത്ര ചെയ്ത് ഇന്നലെ വൈകുന്നേരം ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കയറി. ജമ്മു കശ്മീരില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍. ഈ മേഖലയില്‍ നിന്നും 90 പേരുണ്ടായിരുന്നു. നേരത്തേ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ സര്‍ക്കാരിന്റെ സഹായം തേടിയിരുന്നു. ഇറാനില്‍ 13,000-ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ടെന്നും പലരും മെഡിക്കല്‍ ബിരുദം നേടുന്നവരുമാണെന്ന് റിപ്പോര്‍ട്ടുകള്‍.
വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ പൗരന്മാരും ഇറാനില്‍ കുടുങ്ങിയിട്ടുണ്ട്. ഞായറാഴ്ച, ടെഹ്റാനിലെ ഇന്ത്യന്‍ എംബസി അടിയന്തര ഹെല്‍പ്പ് ലൈന്‍ സ്ഥാപിക്കുകയും ഇന്ത്യക്കാരോട് ഉടന്‍ തന്നെ ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഡല്‍ഹി ശ്രീനഗര്‍ വരെയുള്ള വിമാന ടിക്കറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ക്രമീകരിച്ചതായി സംഘടന എക്സില്‍ ഇട്ട ഒരു പോസ്റ്റില്‍ പറഞ്ഞു.