-->
ടെഹ്‌റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ അമേരിക്കന്‍ പ്രസിഡന്റിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. ഇസ്രായേലിനോട് ഒരു കരുണയും ഉണ്ടാകില്ലെന്നും അവര്‍ക്ക് വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു. ഹീബ്രു ഭാഷയിലായിരുന്നു ഖമേനിയുടെ പ്രതികരണം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കായിരുന്നു ഖമേനിയുടെ മറുപടി. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും പരമോന്നത നേതാവ് എവിടെയാണെന്ന് അറിയാമെന്നും അദ്ദേഹം അനായാസ ലക്ഷ്യമാണെന്നും പക്ഷേ സുരക്ഷിതനാണ്. ഇപ്പോഴെന്തായാലും അദ്ദേഹത്തെ വധിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും അമേരിക്കന്‍ സൈനികര്‍ക്കും ഇറാനിലെ സാധാരണക്കാര്‍ക്കും മേലെ മിസൈല്‍ പതിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
ക്ഷമ നശിച്ചെന്നും സംഘര്‍ഷം തീര്‍ക്കാന്‍ വെടിനിര്‍ത്തലല്ല പരിഹാരമെന്നും പൂര്‍ണമായും സംഘര്‍ഷം അവസാനിപ്പിക്കാനാണ് തന്റെ ശ്രമമെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷാ സംഘവുമായി വൈറ്റ് ഹൗസില്‍ വെച്ച് ട്രംപ് നടത്തിയ ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് ഇത്തരമൊരു അഭ്യുഹകത്തിന് കാരണമായിരിക്കുന്നത്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ മാത്രം ആക്രമിക്കാനാണ് യുഎസ് പദ്ധതി എന്നാണ് സൂചന. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടും ആശയവിനിമയം നടത്തിയതായിട്ടാണ് സൂചന.
ഇറാനിലെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇസ്രയേല്‍ അമേരിക്കയോട് ബങ്കര്‍ ബസ്റ്റിങ് ബോംബുകള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 20 അടി നീളവും 30,000 പൗണ്ട് ഭാരവുമുള്ള ബോംബിന് ഒരു ലക്ഷ്യത്തിനുള്ളില്‍ 200 അടി ആഴത്തില്‍ തുളച്ചുകയറി സ്‌ഫോടനം സൃഷ്ടിക്കാന്‍ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മറുവശത്ത് ടെല്‍ അവീവില്‍ ഇറാന്‍ ഉപയോഗിച്ച ഫത്താ മിസൈലുകള്‍ ഇറാന്‍ വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈപ്പര്‍സോണിക് മിസൈലാണെന്നാണ് റിപ്പോര്‍ട്ട്. വ്യത്യസ്ത ദിശകളിലും ഉയരങ്ങളിലും നീങ്ങുന്നതിനാല്‍ ഫത്തയെ മറ്റൊരു മിസൈലിനും നശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അവകാശവാദം.