-->
കൈൽ വെറെയ്നിൻ്റെ ബാറ്റിൽ നിന്ന് സിംഗിൾ പിറക്കുമ്പോൾ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഉയർത്തുകയായിരുന്നു. എന്നാൽ ഈ നിമിഷം കാമറ കണ്ണുകൾ പോയത് ലോഡ്സിലെ ബാൽക്കണിയിലെ കസേരയിൽ സഹതാരങ്ങൾക്കൊപ്പം ഇരിക്കുന്ന ടെംബ ബാവുമയിലേക്കാണ്. ഇപ്പോള്‍ താരം ഫൈനലിനിടെ ഓസ്‌ട്രേലിയൻ താരങ്ങളുടെ സ്ലെഡ്ജിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബാവുമ. രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിനിടെ ഓസ്‌ട്രേലിയൻ താരങ്ങൾ ചോക്കേഴ്സ് എന്ന് പറഞ്ഞതിനെ കുറിച്ചാണ് ബാവുമ പറയുന്നത്.
'കഴിഞ്ഞ രണ്ട് വർഷമായി ഓസീസിനെതിരെ കളിക്കുമ്പോൾ വ്യത്യസ്ത അനുഭവമായിരുന്നു. അവരുടെ വാചകമടി പഴയത് പോലെ ഇല്ലായിരുന്നു. അവർ ശരീര ഭാഷയിലും കളിയിലുമെല്ലാം അഗ്രസീവായി തന്നെ തുടരുന്നുണ്ട്. മുമ്പത്തെ അത്ര സംസാരങ്ങളുണ്ടാകാറില്ല. എന്നാല്‍ ഇന്ന് സരാവിലെ ചോക്കേഴ്‌സ് എന്ന് ഇടക്കിടെ പറയുന്നത് കേൾക്കാമായിരുന്നു.അവരിൽ ഒരാൾ ഞങ്ങൾ 60 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തുമെന്ന് പറയുന്നുണ്ടായിരുന്നു. ഞാൻ അത് കേൾക്കുകയും ചെയ്തു. എന്നാൽ എല്ലാ ഓവറുകൾക്ക് ശേഷവും പിടിച്ചു നിൽക്കൂ എന്ന് എയ്ഡൻ പറയുന്നുണ്ടായിരുന്നു. നമുക്ക് ലോക്കിൻ ചെയ്ത് നിൽക്കാം, അവർക്ക് ഒരു പഴുതു കൊടുക്കരുതെന്ന് എയ്ഡൻ പറഞ്ഞുകൊണ്ടിരുന്നു. ഓസ്ട്രേലിയയുടെ ഭാഗത്ത് നിന്ന് ഒരുപാട് ചാറ്ററുകളൊന്നുമില്ലായിരുന്നു, എന്നാൽ ഒന്നു രണ്ടെണ്ണമുണ്ടായിരുന്നു,' ബാവുമ പറഞ്ഞു.
അതേസമയം പ്രോട്ടീസിന്റെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ ക്യപ്റ്റന്‍ എന്ന ഖ്യാതിയോടെയും അത്രയുമേറെ വിവാദത്തോടെയും ടീമിന്റെ നായകനായപ്പോള്‍ ഒരു രാജ്യം തന്നിലര്‍പ്പിച്ച പ്രതീക്ഷയെയാണ് ഇന്ന് അയാള്‍ പൂര്‍ണ്ണതയിലെത്തിച്ചത്. ഫൈനലില്‍ ഒന്നാം ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും പ്രോട്ടിയാസിനായി ബാവുമ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
84 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടക്കം 36 റണ്‍സെടുത്താണ് ടീമിന്റെ കരുത്തായത്. രണ്ടാം ഇന്നിങ്സിൽ മക്രവുമായി ചേർന്ന് നിർണായക ഇന്നിംഗ്സ് പടുത്തുയർത്തു. ടീം ജയിക്കുമെന്ന് ഉറപ്പായപ്പോൾ പുറത്തായി. 134 പന്തിൽ നിന്നും അദ്ദേഹം 66 റൺസ് നേടി. തുടര്‍ച്ചയായ ഒൻപത് ഇന്നിങ്‌സുകളില്‍ 66, 36, 106, 40, 31, 66, 78, 113, 70 എന്നിങ്ങനെ സ്‌കോര്‍ ചെയ്താണ് താരം ഈ നേട്ടത്തില്‍ എത്തിയത്. നീണ്ട 27 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഓസ്ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക.