-->
കൊച്ചി: കേരള തീരത്ത് നിന്നു പിടിക്കുന്ന മീനുകളിൽ രാസ വസ്തുക്കൾ കലർന്നിന്നിട്ടില്ലെന്നും അവ ഭക്ഷ്യ യോഗ്യമെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(സി.ഐ.എഫ്.ടി) ഡയറക്ടർ ജോർജ് നൈനാൻ. പ്രാഥമിക പഠനത്തിലാണ് കണ്ടെത്തൽ. അതേ സമയം കേരള തീരത്ത് അടുപ്പിച്ച് രണ്ടു തവണ അപകടകരമായ വസ്തുക്കളടങ്ങിയ കപ്പലുകൾ മറിഞ്ഞ സാഹചര്യത്തിൽ കടലിലെ രാസമാലിന്യ ആഘാതത്തിൻറെ ദീർഘകാല പഠനത്തിനായി സി.എം.എഫ്.ആർ, സി.ഐ.എഫ്.ടി, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് തുടങ്ങിയവയുമായി കേരള സർക്കാർ കൈകോർത്തിരിക്കുകയാണ്.
എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഹാർബറുകളിൽ നിന്ന് മത്സ്യ ഫെഡ് വഴി ശേഖരിച്ച മത്സ്യത്തിന്റെയും വെള്ളത്തിന്റയും സാമ്പിളുകളാണ് പ്രാഥമിക പഠനത്തിന് വിധേയമാക്കിയത്. പഠനത്തിൽ മത്സ്യം ഭക്ഷ്യ യോഗ്യമാണെന്ന് കണ്ടെത്തി. അതുപോലെ കേരള തീരത്ത് നിന്ന് ശേഖരിച്ച ജലത്തിൻറെ പി.എച്ച് നിലയും സാധാരണമാണ്. മൺസൂൺ ആയതിനാൽ വെള്ളത്തിന് കലക്കം(ടർബിഡിറ്റി ലെവൽ) കൂടുതലായിരുന്നു എന്ന് ഗവേഷകർ പറയുന്നു. ഫ്ലൂറസെൻസ് ടെസ്റ്റും അനുകൂല ഫലമാണ് നൽകിയതെന്നും ജോർജ് പറഞ്ഞു. ഇതൊരു പ്രാഥമിക പഠനം മാത്രമായിരുന്നുവെന്നും ബയോകെമിക്കൽ പാരാമീറ്ററുകളെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.