-->
കോഴിക്കോട് : ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ലക്ഷദ്വീപിലെ സ്‌കൂള്‍ സിലബസില്‍നിന്നു പ്രാദേശികഭാഷകളായ മഹലും അറബിയും ഒഴിവാക്കിയ നടപടി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കേസ് തീര്‍പ്പാക്കുന്നതുവരെ ലക്ഷദ്വീപില്‍ നിലവിലുള്ള ഭാഷാപഠനരീതി തുടരുമെന്നു ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
മിനിക്കോയ് ഉള്‍പ്പെടെയുള്ള ദ്വീപുകളിലെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളും സാംസ്‌കാരികപ്രശ്‌നങ്ങളും സംബന്ധിച്ച് കൂടിയാലോചനയോ ശരിയായ പഠനമോ കൂടാതെയാണ് വിദ്യാഭ്യാസ ഡയറക്ടര്‍ തിടുക്കത്തില്‍ തീരുമാനമെടുത്തതെന്ന് പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ച കല്‍പേനി സ്വദേശി പി.ഐ. അജാസ് അക്ബര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ 70 വര്‍ഷമായി നിലനില്‍ക്കുന്ന വിദ്യാഭ്യാസസമ്പ്രദായത്തില്‍ മൂന്നാംഭാഷയായി അറബി/മഹല്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടെന്നാണ് ഹര്‍ജിയിലെ വാദം.
വിദ്യാഭ്യാസനയങ്ങളില്‍ കോടതി ഇടപെടാറില്ലെങ്കിലും അത്തരം തീരുമാനങ്ങള്‍ വിദഗ്ധര്‍ ആഴത്തിലുള്ള പഠനത്തിനും കൂടിയാലോചനകള്‍ക്കും ശേഷം എടുക്കുന്നതായിരിക്കണമെന്നു ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പഠനം നടന്നിട്ടില്ലെന്നു ലക്ഷദ്വീപ് ഭരണകൂടത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സമ്മതിച്ചു. ലക്ഷദ്വീപിലെ 34 സ്‌കൂളുകളില്‍ 26 എണ്ണവും കേരളത്തില്‍ അഫിലിയേറ്റ് ചെയ്തവയാണ്.
കേരള വിദ്യാഭ്യാസച്ചട്ടപ്രകാരം അറബി സെക്കന്‍ഡറി സ്‌കൂള്‍ തലത്തില്‍ ഒരു വിഷയമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ലക്ഷദ്വീപ് ഭരണകൂടത്തിനു വേണ്ടി കഴിഞ്ഞ 14-നാണ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.