-->
കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍വേടന്‍ ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. തനിക്കെതിരേ നടക്കുന്നത് ആസൂത്രിത ഗൂഡാലോചനയാണെന്നും ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം വേടന്‍ ഒരു മാധ്യമത്തിന് നല്‍കിയ മൊഴി. വേടനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വേടനെതിരേ സാമ്പത്തീക ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
വിവാഹവാഗ്ദാനം നല്‍കി തന്നെ അഞ്ചുതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നും ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും മൊഴിയില്‍ പറയുന്നു. 2023 ജൂലൈ മുതല്‍ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിന്‍മാറ്റം മാനസികമായി തകര്‍ക്കുകയും ഡിപ്രഷനിലേക്ക് എത്തിക്കുകയും ചെയ്‌തെന്നും പറയുന്നു. കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് കൂടുതല്‍ അന്വേഷണത്തിലാണ്.
തന്നില്‍ നിന്നും വേടന്‍ പലപ്പോഴായി 31,000 രൂപ വാങ്ങിയിട്ടുണ്ടെന്നും പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്. തങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്. വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് ചുമതല. തെളിവുകള്‍ പരിശോധിച്ച ശേഷമാകും പോലീസ് അറസ്റ്റ് നടത്തുക. വേടനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയിലും, കോഴിക്കോടും പരിശോധനകള്‍ നടത്തും. അതേസമയം ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് വേടന്‍. നിയമപരമായി കേസ് നേരിടുമെന്നും ഗൂഡാലോചന ബോദ്ധ്യപ്പെടുത്തിയാകും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുക എന്നുമാണ് വേടന്റെ പ്രതികരണം.