-->
മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യയുടെ മുഴുവന്‍ പ്രിയ താരമാണ് ശോഭന. തന്റെ അഭിനയമികവിലൂടെയും സൗന്ദര്യത്തിലൂടെയും ചടുലമായ നൃത്തച്ചുവടുകളിലൂടെയും ശോഭന വെള്ളിത്തിരയില്‍ അന്വര്‍ത്ഥമാക്കിയ കഥാപാത്രങ്ങള്‍ അനവധിയാണ്. നായികയായി ബിഗ് സ്ക്രീനിലെത്തി ശോഭന നാല് പതിറ്റാണ്ടിലധിമായി അഭിനയ രംഗത്ത് സജീവമാണ്. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത ശോഭന നൃത്തത്തിന് പ്രാധാന്യം നല്‍കി വേദികളില്‍ സജീവമായി.
അഭിനേത്രി, നർത്തകി എന്നീ നിലകളിലെല്ലാം വലിയ ഖ്യാതികൾ നേടിയ ശോഭന വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. കൽക്കി 2898 എഡി, തുടരും എന്നീ രണ്ട് ഹിറ്റ് സിനിമകളാണ് ശോഭന ഇടവേള അവസാനിപ്പിച്ച ശേഷം ചെയ്തത്. തുടരും കോടികൾ കലക്ഷൻ നേടി മോളിവുഡിൽ ബോക്സ് ഓഫീസ് റെക്കോഡ് സൃഷ്ടിക്കുകയാണ്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം കലാരംഗത്തെ സമഗ്ര സംഭാവനകൾക്ക് ശോഭനയ്ക്ക് പത്മഭൂഷൺ ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് ശോഭന.
ഇപ്പോഴിതാ തന്റെ ബാല്യകാല സുഹൃത്തിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ചിരിക്കുകയാണ് ശോഭന. നർത്തകിയായ അനിതാ മേനോന്റെ വിയോഗ വാർത്തയാണ് ശോഭന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അനിത വിട പറഞ്ഞുവെന്ന് അറിഞ്ഞപ്പോള്‍ വാക്കുകള്‍ നഷ്ടപ്പെട്ടുവെന്നും സമാധാനത്തോടെ ഉറങ്ങൂ എന്നല്ലാതെ ഒന്നും പറയാനില്ലെന്നും ശോഭന കുറിച്ചു. അനിതയുടെ കുടുംബാംഗങ്ങള്‍ക്ക് ശോഭന അനുശോചനം അറിയിച്ചിട്ടുണ്ട്.
‘‘വിട കുഞ്ഞേ, എന്റെ പ്രിയ സുഹൃത്തേ, സമാധാനമായി ഉറങ്ങൂ, കൂടുതലൊന്നും പറയാനില്ല. ബാബു അങ്കിളിന്റേയും സൂ ആന്റിയുടേയും സതീഷ് മേനോന്റേയും അവീക്ഷയുടേയും അനീഷയുടേയും ദുഃഖത്തിനൊപ്പം ചേരുന്നു, എന്റെ ഹൃദയംഗമമായ അനുശോചനം....’’ വേദനയോടെ ശോഭന കുറിച്ചു. അനിതയ്ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ത്രോബാക്ക് ചിത്രങ്ങളും ശോഭന കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ശോഭനയുടെ കുടുംബം ചെന്നൈയിലെ മൈലാപ്പൂരില്‍ താമസിക്കുമ്പോള്‍ അനിതയുടെ കുടുംബം അവരുടെ അയല്‍വാസികളായിരുന്നു. ഇരുവരും നൃത്ത ക്ലാസുകളില്‍ പോയിരുന്നതും ഒരുമിച്ചായിരുന്നു. അനിതയേക്കാള്‍ മൂന്ന് വയസിന് ഇളയതാണെങ്കിലും തങ്ങള്‍ ഉറ്റ ചങ്ങാതിമാരാണെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ശോഭന പറഞ്ഞിട്ടുണ്ട്.
38 വർഷങ്ങളിലേറെയായി നൃത്തരംഗത്ത് സജീവമായിരുന്നു അനിത. ഒട്ടേറെ വേദികളില്‍ നൃത്തം അവതരിപ്പിക്കുകയും അംഗീകാരങ്ങള്‍ ഏറ്റവാങ്ങുകയും ചെയ്തിട്ടുണ്ട്. 30 വർഷത്തോളമായി അമേരിക്കയിലാണ് താമസം. അവിടെ അഞ്ജലി സ്കൂള്‍ ഓഫ് ഡാൻസ് എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തി വരുന്നുണ്ടായിരുന്നു അനിത.