Friday, March 20, 2026 Last Updated 46 Min 40 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 01 Jun 2025 08.15 PM

'ചതിയിൽ ആശങ്കയില്ല; സ്വരാജ് ആരുടെ മുന്നിലും തലയുയര്‍ത്തി നിന്ന് വോട്ട് ചോദിക്കും, ക്ലീൻ ഇമേജ്’: മുഖ്യമന്ത്രി

nilambur, kerala

നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിന് കാരണം ചതിയും വഞ്ചനയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വരാജ് ക്ലീന്‍ ഇമേജുള്ള സ്ഥാനാര്‍ഥിയാണെന്നും ആരുടെ മുന്നിലും തലയുയര്‍ത്തി നിന്ന് വോട്ട് ചോദിക്കാമെന്നും നിലമ്പൂരില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

പി.വി.അന്‍വര്‍ വഞ്ചിച്ചതാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് കാരണമായത്. ഇടതുപക്ഷം ചതിക്കിരയായി. പിവി അന്‍വറിനെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. നിലമ്പൂരിലൂടെ സര്‍ക്കാരിനു ഭരണത്തുടര്‍ച്ചയുണ്ടാകും. എല്‍ഡിഎഫ് അഴിമതി സംസ്കാരം വളര്‍ത്തിയിട്ടില്ല. എല്‍ഡിഎഫിന്റെ നയമനുസരിച്ച് നീങ്ങാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും കഴിയും. യുഡിഎഫിന് ഇത് സാധ്യമാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

നിലമ്പൂരിന് ചതിയുടെ രാഷ്ട്രീയം നന്നായി അറിയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എ ആയിരിക്കെ കൊല ചെയ്യപ്പെട്ട സഖാവ് കുഞ്ഞാലിയെ കേരളം വേദനയോടെ ഓര്‍ക്കുന്നു. വാരിയന്‍ കുന്നത്തിന്റെ മണ്ണാണ് നിലമ്പൂരെന്നും അദ്ദേഹത്തെ ചതിച്ചയാളുടെ മണ്ണ് കൂടിയാണ് നിലമ്പൂരെന്നും മുഖ്യമന്ത്രി പറഞ്ഞു. ചതിയില്‍ ആശങ്കപ്പെടുന്ന മുന്നണിയല്ല എല്‍ഡിഎഫ്. ഓരോഘട്ടത്തിലും ജനങ്ങള്‍ ശരിയായ രീതിയില്‍ എല്‍ഡിഎഫിനുള്ള പിന്തുണ പ്രകടിപ്പിച്ചു. എല്‍ഡിഎഫ് കാര്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നു എന്ന ബോധം ജനങ്ങള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി മറക്കുന്നവരല്ല എല്‍ഡിഎഫെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന സല്‍പ്പേര് കേരളത്തിന് ലഭിച്ചു. നാടിനോട് പ്രതിബദ്ധതയുള്ള മുന്നണിയാണ് എല്‍ഡിഎഫ്. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളാണ് നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ എല്ലാകാര്യങ്ങളും സുതാര്യമായി നടത്തുന്നു. അതു കൊണ്ടാണ് തുടര്‍ഭരണം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW