-->
തമിഴ് നടൻ രവി മോഹന്റെയും മുൻഭാര്യ ആർതിയുടെയും വിവാഹമോചനവും, ബന്ധപ്പെട്ട വിവാദങ്ങളും, സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. 2009ൽ വിവാഹിതരായ രവിയും ആർതിയും മാതൃകാദമ്പതികളായാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ 2024ൽ താൻ വിവാഹമോചിതനാവുകയാണെന്ന് പ്രഖ്യാപിച്ച നടൻ, ഭാര്യയും വീട്ടുകാരും നടത്തിയ മാനസിക പീഡനത്തെ കുറിച്ചും, സാമ്പത്തിക ചൂഷണത്തെ കുറിച്ചും, പല അവസരങ്ങളിലും തുറന്നു പറഞ്ഞിരുന്നു.
എന്നാൽ പിന്നീട്, രവിയും ഗായികയും സ്പിരിച്യുൽ ഹീലറുമായ കെനീഷ ഫ്രാൻസിസും തമ്മിലുള്ള ബന്ധമാണ് തങ്ങളുടെ ദാമ്പത്യം തകരാൻ കാരണമെന്ന് ആർതി വെളിപ്പെടുത്തി. ജയം രവി എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന നടൻ ആദ്യം ഇത് നിഷേധിച്ചെങ്കിലും, പിന്നീട് ഒരു വിവാഹച്ചടങ്ങിൽ കെനീഷയ്‌ക്കൊപ്പം എത്തി വാർത്തകൾ ശരിവച്ചു.
രവിയ്ക്കൊപ്പം ഒരു വിവാഹച്ചടങ്ങിന് കെനീഷ എത്തിയതോടെ കടുത്ത സോഷ്യൽ മീഡിയ ആക്രമണത്തിന് ഗായിക ഇരയായി. അതിനിടെ, നടന്റെയും മുൻഭാര്യ ആർതിയുടെയും വിവാഹമോചന വിവാദത്തിൽ തുടർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടതും, കമന്റുകൾ അവഗണിക്കാതെ എല്ലാത്തിനും തിരഞ്ഞു പിടിച്ചു മറുപടി നൽകുന്നതും, ഒരു അറ്റൻഷൻ സീക്കർ എന്ന പ്രതിച്ഛായയായാണ് കെനീഷക്ക് ഉണ്ടാക്കികൊടുത്തത്. വിവാഹമോചനം രവിയുടെയും ആർതിയുടെയും സ്വകാര്യ പ്രശ്നമാണെന്നും, കാമുകിക്ക് അതിൽ ഇടപെടാൻ അവകാശമില്ലെന്നും നടന്റെ ആരാധകരടക്കമുള്ള സോഷ്യൽ മീഡിയ പ്രേക്ഷകർ ചൂണ്ടിക്കാണിച്ചു.
ഒരു ടോക്സിക് ബന്ധം അവസാനിപ്പിക്കാനുള്ള വ്യഗ്രതയിൽ രവി മോഹൻ ചെന്ന് പെട്ടത് അതിലും ടോക്സിക് ആയ മറ്റൊരു പാർട്ണറിലേക്കാണെന്ന് ആരാധകർ വിധിയെഴുതി. എന്നാൽ ഇതുകൊണ്ടൊന്നും തന്റെ അഭിപ്രായപ്രകടനങ്ങൾ അവസാനിപ്പിക്കാതെ, കെനീഷ കൂടുതൽ വിവാദങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നു. ഇതോടെ, രവി-ആർതി വിവാഹമോചനം, തനിക്ക് മാധ്യമശ്രദ്ധ ലഭിക്കാനും, കരിയറിൽ നേട്ടമുണ്ടാക്കാനുമായി കെനീഷ ഉപയോഗിക്കുന്നുവെന്നാണ് ട്രോളുകൾ പറയുന്നത്. ഇപ്പോൾ, ഇതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഗായിക.
സോഷ്യൽ മീഡിയ ആക്രമണം അതിരുകടന്നതോടെ, താൻ നിയമനടപടിക്ക് നീങ്ങുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കെനീഷ ഫ്രാൻസിസ്. അടുത്തിടെ ഒരു നീണ്ട നിയമ കുറിപ്പിലൂടെ, തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനും, വാസ്തവവിരുദ്ധമായ വാർത്തകൾക്കും, ട്രോളുകൾക്കും, വ്യക്തിഹത്യക്കുമെതിരെ കടുത്ത പ്രതികരണം ഉണ്ടാകുമെന്ന് ഗായിക മുന്നറിയിപ്പ് നൽകി. പിന്നീട്, തന്റെ കമന്റ് ബോക്സിൽ വന്ന ഒരു ചോദ്യത്തിന് മറുപടിയായി, തനിക്കെതിരെ വന്ന ഓരോ ട്രോളിന്റെയും, വൈകൃതം നിറഞ്ഞ പോസ്റ്റുകളുടെയും, വാർത്തകളുടെയും സ്ക്രീൻഷോട്ടുകളും, ഐ.പി. അഡ്ഡ്രസുകളും താൻ സൂക്ഷിക്കുന്നുണ്ടെന്നും കെനീഷ വ്യക്തമാക്കി.
എന്നാൽ റെഡിറ്റ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ കെനീഷ ഫ്രാൻസിസ് ഇപ്പോഴും കടുത്ത വിമർശനമാണ് നേരിടുന്നത്. സ്പിരിച്യുൽ ഹീലർ എന്ന് സ്വയം അവകാശപ്പെടുന്ന ഗായിക, തന്റെ സഹായം തേടിയെത്തിയ രവി മോഹനെ വശത്താക്കിയതായും, നടന്റെ കുടുംബപ്രശ്‌നങ്ങൾ പരസ്യമായി വിളിച്ചു പറഞ്ഞ് തന്റെ പ്രൊഫഷണലിസം നഷ്ടപ്പെടുത്തിയതായും ഒരു വിഭാഗം പ്രേക്ഷകർ വിശ്വസിക്കുന്നു. ഒപ്പം തന്നെ, രവി-ആർതി വിവാഹമോചന വിവാദത്തിലേക്ക് ഗായിക സ്വയം ഇടിച്ചു കയറിയതാണെന്നും തെളിവ് സഹിതം സോഷ്യൽ മീഡിയ പ്രേക്ഷകർ വാദിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങളോട് കെനീഷ ഇത് വരെ പ്രതികരിച്ചിട്ടില്ല.
ഇതിനിടെ രവി മോഹന്റെയും ആർതിയുടെയും വാക്പോരാട്ടത്തിന് വിരാമമിട്ടിരിക്കുകയാണ് കോടതി. ഇരുവരോടും പ്രശ്നങ്ങൾ കോടതിയിൽ വച്ച് പരിഹരിക്കണമെന്നും, ഇനി മുതൽ പത്രകുറിപ്പുകൾ ഇറക്കി മാധ്യമശ്രദ്ധ നേടാൻ ശ്രമിക്കരുതെന്നും കോടതി കർശനനിർദ്ദേശം നൽകി കഴിഞ്ഞു. മുൻപ് വിവാഹമോചനത്തിന് തയ്യാറല്ല എന്ന് തീർത്തു പറഞ്ഞിരുന്ന ആർതി, ഇപ്പോൾ നടനിൽ നിന്ന് വേർപിരിയാനായി ആവശ്യപ്പെട്ടിരിക്കുന്നത് എല്ലാ മാസവും 40 ലക്ഷം രൂപ ജീവനാംശമായി കിട്ടണമെന്നാണ്.