-->
കൊച്ചി: മകളെ മാതാവ് വെള്ളത്തിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ മകളെ കൊല്ലാന്‍ അമ്മ നീണ്ട ഗൂഡാലോചനയും വിദഗ്ദ്ധവും കൃത്യവുമായ ആസൂത്രണവും നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ചാലക്കുടിപുഴയില്‍ എറിയുന്നതിന് മുമ്പായി മകളുമായി അമ്മ സന്ധ്യ മകള്‍ കല്യാണിയുമായി ആലുവ മണപ്പുറത്ത് എത്തിയിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.
ആലുവപ്പുഴയില്‍ എറിയാനായിരുന്നു മാതാവ് ആദ്യം ശ്രമിച്ചതെന്നാണ് പോലീസിന്റെ അനുമാനം. വൈകുന്നേരം കുട്ടിയെ അംഗന്‍വാഡിയില്‍ നിന്നും കൊണ്ടുവന്ന അമ്മ ബസില്‍ കയറി തിരുവാംകുളത്ത് എത്തിയിരുന്നു. ഇവിടെ നിന്നും ഒരു ഓട്ടോയില്‍ ആലുവയില്‍ എത്തിച്ചേരുകയും മണപ്പുറത്ത് എത്തുകയുമായിരുന്നു. തുടര്‍ന്ന് മണപ്പുറത്തെ നടപ്പാലത്തിന് സമീപം എത്തിയപ്പോള്‍ വൈടിക്ക് 5.30 യ്ക്ക് ഇവരെ പരിചയക്കാരനായ വിജയന്‍ എന്ന ഓട്ടോക്കാരന്‍ കണ്ടിരുന്നു. എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്നും ഇവിടം ഇരിക്കാനുള്ള സ്ഥലമല്ലെന്ന് അയാള്‍ പറയുകയും ചെയ്തതോടെ അവിടെ നിന്നും പോയി. തുടര്‍ന്ന് വിജയന്‍ ഇവരെ പിന്തുടര്‍ന്നു. ഇതോടെ മറ്റൊരു ഓട്ടോ പിടിച്ച് മകളുമായി മൂളിക്കുളം പാലത്തിന് സമീപം എത്തുകയായിരുന്നെന്നും അവിടെ നിന്നും മകളെ പുഴയിലേക്ക് വലിച്ചെറിഞ്ഞതായുമാണ് പോലീസിന് കിട്ടിയിട്ടുള്ള മൊഴി.
സംഭവത്തില്‍ സന്ധ്യയെ പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണ്. കുറുമശേരിയിലെ സന്ധ്യയുടെ വീട്ടില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരത്താണ് കൃത്യം നടത്തിയത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ തനിച്ചാണ് സന്ധ്യ വീട്ടിലെത്തിയത്.
വീട്ടുകാര്‍ കുട്ടിയെക്കുറിച്ച് ചോദിച്ചുവെങ്കിലും മറുപടിയുണ്ടായില്ല. മറ്റക്കുഴി അംഗന്‍വാടിയില്‍ കുട്ടിയെ തേടി പിതാവ് സുഭാഷെത്തിയപ്പോഴാണ് അമ്മ കൊണ്ടുപോയെന്നും കുട്ടിയില്ലാതെ സന്ധ്യ തനിച്ചാണ് കുറുമശ്ശേരിയിലെ വീട്ടിലെത്തിയതെന്നും അറിയാനിടയായത്. അതോടെ സുഭാഷ് പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കല്യാണിയെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് എറണാകുളം റൂറല്‍ പോലീസ് മേധാവി എം.ഹേമലത. ചോദ്യം ചെയ്യലിനോട് സന്ധ്യ സഹകരിക്കുന്നുണ്ടെന്നും പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ സാധിക്കുന്ന മൊഴികള്‍ ലഭിച്ചിട്ടില്ലെന്നും ഹേമലത പറഞ്ഞു.