-->
പാക്കിസ്ഥാന് കനത്ത മറുപടി നല്‍കി ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് വിക്രാന്ത് ആക്രമണം തുടങ്ങി. ആക്രമണത്തില്‍ കറാച്ചി തുറമുഖത്തിന് നാശനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 1971 ന് ശേഷം ആദ്യമായാണ് കറാച്ചിയില്‍ ഇന്ത്യന്‍ നാവിക സേന ആക്രമണം നടത്തുന്നത്.
പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യയുടെ കനത്ത ആക്രമണം തുടരുകയാണ്. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ വസതിയുടെ 20 കിലോമീറ്റർ അകലെ വൻ സ്ഫോടനം നടന്നിരുന്നു. തുടര്‍ന്ന് ഷഹബാസ് ഷെരീഫിനെ സ്വവസതിയിൽനിന്ന് മാറ്റി. പാക്കിസ്ഥാനിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ മറ്റു രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇന്ത്യയില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടന്നുവെന്നും പാകിസ്താന്റെ ഭീഷണി അതിവേഗം നിര്‍വീര്യമാക്കാന്‍ കഴിഞ്ഞുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതിനിടെ, പാക്കിസ്ഥാനിൽ സൈനിക മേധാവി അസിം മുനീറിനെ മാറ്റാൻ തിരക്കിട്ട നീക്കം നടക്കുന്നതായി സൂചനയുണ്ട്. പകരം സൈനിക മേധാവി സ്ഥാനത്തേക്ക് ജനറൽ ഷംഷാദ് മിർസയെ ഷഹബാസ് ഷരീഫ് സർക്കാർ പരിഗണിക്കുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. വ്യക്തിപരമായ നേട്ടങ്ങൾക്കായി അസിം മുനീർ രാജ്യസുരക്ഷയെ കുരുതി കൊടുത്തുവെന്ന് പാക്കിസ്ഥാനിൽ വിമർശനമുയർന്നിരുന്നു ഈ സാഹചര്യത്തിൽ അട്ടിമറി നീക്കത്തിലൂടെ മുനീറിനെ മാറ്റാനാണ് പാക്ക് സർക്കാർ നീക്കം. അസിം മുനീറിനെ കസ്റ്റഡിയിലെടുത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.