-->
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് 'ഓപ്പറേഷന്‍ സിന്ദൂറി'ലൂടെ ഇന്ത്യ നല്‍കിയ തിരിച്ചടിക്കു പിന്നാലെ ആകാശയുദ്ധം. അതിര്‍ത്തി കടന്നുകയറിയ പാകിസ്താന്റെ മൂന്ന് എഫ് 16, എഫ് 17 യുദ്ധവിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടു. ഇന്ത്യയുടെ എയര്‍ ഡിഫന്‍സ് സിസ്റ്റമായ 'സുദര്‍ശന്‍' പാക് ആക്രമണശ്രമങ്ങളെ ഫലപ്രദമായി പരാജയപ്പെടുത്തി.
പാക് മിസൈലുകളെ നിലം തൊടുവിക്കാതെ ആകാശത്തുവച്ചു തന്നെ തകര്‍ക്കുകയായിരുന്നു. ആക്രമണലക്ഷ്യവുമായി കടന്നുകയറിയ യുദ്ധവിമാനങ്ങളെയും വെടിവച്ചിട്ടതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി. തകര്‍ന്ന വിമാനത്തില്‍ നിന്നു രക്ഷപെടുന്നതിനിടെ ഒരു പാക് പൈലറ്റ് ഇന്ത്യയുടെ പിടിയിലായി. അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ. പാകിസ്താനിലെ ലാഹോറിലും ഇസ്ലാമാബാദിലും തിരിച്ചാക്രമണം നടത്തി.
പാക് ആക്രമണ ശ്രമങ്ങളെത്തുടര്‍ന്ന് ജമ്മുവിലും കുപ്‌വാരയിലും പഞ്ചാബ് അതിര്‍ത്തിയിലും ബ്ലാക്ഔട്ട് പ്രഖ്യാപിച്ചു. ജമ്മുവില്‍ ഇന്റര്‍നെറ്റ് വിച്‌ഛേദിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാത്രി പ്രതിരോധസേനാ മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി. രാത്രിയുണ്ടായ പാക് ആക്രമണങ്ങളില്‍ ഇന്ത്യയ്ക്ക് ആളപായമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രത്യാക്രമണമായി ഇന്ത്യന്‍ മിസൈലുകള്‍ ഇസ്ലാമബാദുവരെയെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
സ്ഥിതിഗതികള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് അമേരിന്‍ വിദേശകാര്യസെക്രട്ടറി മാര്‍ക്കേ റൂബിയോ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുമായി അടിയന്തിരമായി ബന്ധപ്പെട്ടു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമെന്നു വ്യക്തമാക്കി.
നിയന്ത്രണരേഖയിലും രാജ്യാന്തര അതിര്‍ത്തിയിലും ഓപ്പറേഷന്‍ സിന്ദൂറിനെത്തുടര്‍ന്നുനടത്തിവന്ന കടുത്ത പ്രകോപനം പാകിസ്താന്‍ ഇന്നലെയും തുടരുകയായിരുന്നു. ജമ്മു കശ്മീര്‍, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാന്‍ മേഖലകളിലെ 15 നഗരങ്ങളിലായി സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്നലെ രാവിലെമുതല്‍ പാകിസ്താന്‍ നടത്തിയ ആക്രമണനീക്കങ്ങള്‍ പരാജയപ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമായി ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങളില്‍ നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്നലെ സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കി. ശ്രീനഗര്‍, പത്താന്‍കോട്ട്, അമൃത്സര്‍, ലുധിയാന, ചണ്ഡിഗഡ് തുടങ്ങിയ പ്രമുഖനഗരങ്ങളിലെ സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ബുധനാഴ്ച രാത്രി വൈകിയും ഇന്നലെ പുലര്‍ച്ചെയുമായി പാകിസ്താന്റെ പ്രത്യാക്രമണനീക്കങ്ങള്‍.
പാക് ഡ്രോണുകളും മിസൈലുകളും വ്യോമപ്രതിരോധ റഡാറുകളും ഉള്‍പ്പെടെ നിര്‍വീര്യമാക്കിയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്. നഗരങ്ങള്‍ ലക്ഷ്യമിട്ടെത്തിയ പാക് മിസൈലുകള്‍ റഷ്യന്‍ നിര്‍മിത എസ്-400 പ്രതിരോധസംവിധാനം ഉപയോഗിച്ച് ഇന്ത്യ വെടിവച്ചിട്ടു. രാത്രിയോടെ ജമ്മുവിലേക്ക് എത്തിയ അന്‍പതിലേറെ ഡ്രോണുകളും പത്തോളം മിസൈലുമാണ് ഇന്ത്യന്‍സേന വെടിവച്ചിട്ടത്. പാക് വ്യോമപ്രതിരോധസംവിധാനങ്ങള്‍ നശിപ്പിക്കാന്‍ 'ഹാര്‍പി' ഡ്രോണുകളാണ് ഉപയോഗിച്ചത്. തകര്‍ന്നുവീണ പാക് ഡ്രോണ്‍, മിസൈല്‍ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പാകിസ്താനെതിരായ തെളിവുകളായി ശേഖരിച്ചതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ സൈനികകേന്ദ്രങ്ങളെയോ സാധാരണക്കാരെയോ ലക്ഷ്യമിട്ടാല്‍ പാകിസ്താനു കനത്ത തിരിച്ചടി നല്‍കുമെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ ഇന്നലെ രാവിലെ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിനുശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആവര്‍ത്തിച്ചു. കുപ്‌വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ഥാര്‍, രജൗറി മേഖലകളിലെ ജനവാസകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പാക് ആക്രമണങ്ങളില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളുമടക്കം 16 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. പാക് ആക്രമണം ചെറുക്കുന്നതിനിടെ ഒരു ജവാന്‍ വീരമൃത്യു വരിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നടന്ന ഐ.പി.എല്‍. മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു. പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരമാണ് 10.1 ഓവറെത്തിയപ്പോള്‍ ഉപേക്ഷിച്ചത്. സ്‌റ്റേഡിയത്തിലെ വൈദ്യുതി നിലച്ചതാണ് മത്സരം നിര്‍ത്താന്‍ കാരണമായതെന്നാണ് ബി.സി.സി.ഐ. വിശദീകരണം. പാക് ആക്രമണത്തെത്തുടര്‍ന്ന് മുന്‍കരുതലായി മേഖലയില്‍ 'ബ്ലാക്കൗട്ട്' നടപ്പാക്കിയതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമായതെന്നാണ് സൂചന. പിന്നാലെ കാണികളെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു.