-->
മോഹൻലാൽ-ശോഭന കോമ്പോയിലെത്തിയ തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്. കേരളത്തിന് പുറത്തും മികച്ച പ്രതികരണം സിനിമയ്ക്ക് കിട്ടുന്നുണ്ട്. ചിത്രത്തില്‍ ഒരു സീനില്‍ പോലും കടന്നു വരുന്നവര്‍ ഏറെ കൈയടി നേടുന്നുണ്ട്. ആക്ഷന്‍ സീനുകളും ഡയലോഗും മികച്ചു കഥപറച്ചില്‍ രീതി കൊണ്ടുമാണ് സിനിമ ശ്രദ്ധിക്കപ്പെടുന്നത്.
സിനിമയില്‍ സി പി ഒ സുധീഷ് എന്ന കഥാപാത്രമായി എത്തിയിരുന്നത് സംവിധായകൻ ഫാസിലിന്റെ മകനും ഫഹദ് ഫാസിലിന്റെ സഹോദരനുമായ ഫർഹാൻ ഫാസിലാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം കൂടിയാണ് ഫര്‍ഹാന്റേത്.
ഇപ്പോഴിതാ സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ ഉടൻ മോഹൻലാല്‍ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്ന് പറയുകയാണ് ഫര്‍ഹാന്‍. ഫഹദ് ഫാസിലും പ്രീവ്യൂ കണ്ട് പ്രശംസിച്ചിരുന്നുവെന്നും ഫർഹാൻ പറഞ്ഞു.
‘‘എനിക്ക് തോന്നുന്നു ഷാനു കാണുന്ന എന്റെ ആദ്യത്തെ പടമാണ് ഇത്. ഭീഷ്മ കണ്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. വാപ്പയ്ക്കും ഉമ്മയ്ക്കും വേണ്ടി പ്രിവ്യു ഇട്ടിരുന്നു. അങ്ങനെയാണ് അവർ കാണുന്നത്. കണ്ട് കഴിഞ്ഞ് ഷാനു പറഞ്ഞു നീ നന്നായിട്ട് ചെയ്തിട്ടുണ്ടെന്ന്. ഫസ്റ്റ് ടൈം ആണ് എന്റെ പെർഫോമൻസിനെക്കുറിച്ച് ഫീഡ്ബാക്ക് തരുന്നത്. എനിക്ക് ആദ്യം അപ്രീസിയേഷൻ കിട്ടിയത് ലാലേട്ടനില്‍ നിന്നായിരുന്നു. ലാലേട്ടൻ ഡബ്ബ് കഴിഞ്ഞിട്ട് എന്നെ വിളിച്ചിരുന്നു. എന്നിട്ട് പറഞ്ഞു ‘മോനെ നന്നായി ചെയ്തിട്ടുണ്ട് എന്ന്’. അത് കേട്ടപ്പോള്‍ തന്നെ എനിക്കിനി വേറെയൊന്നും കേള്‍ക്കണ്ട, ഒന്നും അറിയണ്ട എന്നായിരുന്നു...’’ ഫർഹാൻ ഫാസില്‍ പറഞ്ഞു.
ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് സിനിമയില്‍ മോഹൻലാല്‍ എത്തുന്നത്. താരത്തിന്റെ ആക്ഷന്‍ സീനുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനമാണെങ്കിലും നിറഞ്ഞ കൈയടി കിട്ടുന്നതാണ്.