-->
മേക്കപ്പ് രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത സീമ വിനീത് ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ്. ട്രാൻസ് വുമണായ സീമയ്ക്ക് ഇന്ന് മുഖ്യധാര സമൂഹത്തിൽ വലിയ സ്ഥാനമുണ്ട്. ഫേസ്ബുക്കില്‍ സീമ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ട്രാന്‍സ് കമ്യൂണിറ്റിയില്‍ നിന്നുള്ള ചില വ്യക്തികളില്‍നിന്ന് താന്‍ ഭീഷണി നേരിടുന്നുവെന്ന് വീഡിയോയില്‍ സീമ വിനീത് പറയുന്നു. സോഷ്യല്‍ മീഡിയയിലെ ചില ഗ്രൂപ്പുകളില്‍ തനിക്കെതിരെ ചില വ്യക്തികള്‍ ഭീഷണി സ്വരത്തില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ താന്‍ കേട്ടുവെന്നും തനിക്ക് എന്ത് സംഭവിച്ചാലും അവരായിരിക്കും ഉത്തരവാദികളെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച ലൈവില്‍ സീമ പറയുന്നു.
ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്ത് കുട്ടികളുണ്ടായ ശേഷം താന്‍ ട്രാന്‍സ് വ്യക്തിയാണെന്ന് പറഞ്ഞ് വരുന്നവരെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം സീമ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരെ ചില വ്യക്തികള്‍ തിരിഞ്ഞതെന്ന് സീമ പറയുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ തനിക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ ഓഡിയോ റെക്കോഡുകളും സീമ ഫേസ്ബുക്ക് ലൈവില്‍ കാണിക്കുന്നുണ്ട്.
'ഞാന്‍ വര്‍ക്കിന് പോകുന്ന സ്ഥലത്തുവെച്ച് എന്നെ പിടിച്ചിറക്കി പാഠം പഠിപ്പിക്കണം, ഉദ്ഘാടനത്തിന് പോകുന്നിടത്ത് ഓട്ടോയില്‍ വന്ന് മൈക്ക് കെട്ടി വിളിച്ച് പറയണം, വീട്ടില്‍ അതിക്രമിച്ചു കയറി തല്ലണം, വീട് ആക്രമിക്കണം, കല്ല്യാണം മുടക്കണം എന്നൊക്കെയാണ് അവര്‍ പറയുന്നു. പബ്ലിക് ഗ്രൂപ്പുണ്ടാക്കി ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് എന്നെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് ഇത് താങ്ങാന്‍ പറ്റുന്നില്ല. ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുതന്നെ നില്‍ക്കും. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്.'-ലൈവില്‍ സീമ പറയുന്നു.
തന്നെ പിടിച്ചുപറിക്കാരിയെന്നാണ് അവര്‍ വിളിക്കുന്നതെന്നും പത്തുപതിനഞ്ച് വര്‍ഷമായി അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും സീമ കൂട്ടിച്ചേര്‍ക്കുന്നു. 'എന്റെ എല്ലാ പേഴ്‌സണല്‍ കാര്യങ്ങളും ഞാന്‍ ഷെയര്‍ ചെയ്യാറുണ്ട്. ഈ വോയ്‌സ് കേട്ടശേഷം എങ്ങനെയോ ആണ് വീട്ടിലെത്തിയത്. ഒറ്റയ്ക്കാണ് ഞാന്‍ താമസിക്കുന്നത്. ഇപ്പോള്‍ എനിക്ക് പേടിയുണ്ട്. ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേര്‍ ട്രാന്‍സ് കമ്യൂണിറ്റിയിലുണ്ട്. അവര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്. ഒരുപാട് പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നിട്ടും അവരെ സംരക്ഷിച്ച് മുന്നോട്ടുപോകുകയാണ്.'-സീമ പറയുന്നു.