-->
ശ്രീനഗര്‍: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ എടുത്ത ജലവുമായി ബന്ധപ്പെട്ട ഉപരോധത്തില്‍ ചെനാബ് നദിയുടെ നീരൊഴുക്ക് കുറഞ്ഞു. പലയിടത്തും വെള്ളംവറ്റി ആള്‍ക്കാര്‍ക്ക് നടന്നുപോകാന്‍ കഴിയുന്ന നിലയിലാണെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ ജമ്മുവിലെ ബാഗ്ലിഹാര്‍ സലാല്‍ ഹൈഡ്രോ ഇലക്ട്രിക് ഡാമുകളാണ് ഇന്ത്യ അടച്ചത്.
താഴ്ന്ന പ്രദേശത്ത്് നദി കുറുകെ നടന്നുകയറാന്‍ കഴിയുന്ന രീതിയില്‍ പാദങ്ങള്‍ നനയാനുള്ള ജലം മാത്രമാണ് ഒഴുകുന്നത്. ഇന്ത്യാ പാക് നദീജല കരാറുമായി ബന്ധപ്പെട്ട നിബന്ധനകള്‍ പാലിക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യ എടുത്തിരിക്കുന്നത്. ചെളി പുറന്തള്ളാന്‍ ഡാമുകളുടെ ഗേറ്റുകള്‍ ആദ്യം തുറക്കുകയും തുടര്‍ന്ന് 'തുടര്‍ച്ചയുള്ള പ്രക്രിയ' പ്രകാരം അടച്ചുപൂട്ടുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജമ്മുവിലെ അഖ്നൂരില്‍, ഡസന്‍ കണക്കിന് ആളുകള്‍ നദിക്ക് കുറുകെ നടന്നു. ഇത്തരം ഒരു അനുഭവം പലര്‍ക്കും മുമ്പ് ഉണ്ടായിട്ടില്ല. ജലനിരപ്പ് 25-30 അടിയില്‍ നിന്നും 1.5- 2 അടിയിലേക്ക് ജലനിരപ്പ് താഴ്ന്നതിനാല്‍ കുട്ടികള്‍ നദിയില്‍ നിന്നും നാണയം പെറുക്കലില്‍ ഏര്‍പ്പെട്ടു. ചിനാബിന്റെ പകുതിയോളം ദൂരം നടക്കാന്‍ കഴിയുന്നത് ജീവിതത്തില്‍ ആദ്യമാണെന്ന് ആള്‍ക്കാരുടെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. മോദിയുടെ തീരുമാനത്തെ അനേകരാണ് പിന്തുണയ്ക്കുന്നത്. പാകിസ്താന് ഒരു തുള്ളിപോലും വെള്ളം നല്‍കരുതെന്നും പറഞ്ഞു.
ജമ്മു കശ്മീര്‍ ഭരിക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ള ശനിയാഴ്ച നദീജലകരാറില്‍ എതിര്‍പ്പ് ആവര്‍ത്തിച്ചു. 1960-ലെ ഉടമ്പടി ജമ്മു കശ്മീരിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാണെന്നും കശ്മീരില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ചെനാബിന്റെ ജലം ജമ്മുവിലേക്ക് തിരിച്ചുവിടാനും ഝലം ജലം ഉപയോഗപ്പെടുത്താനും ആഹ്വാനം ചെയ്തുവെന്നും പറഞ്ഞു. ജമ്മുകശ്മീരുമായി കൂടിയാലോചിക്കാതെ കരാര്‍പ്രകാരം ഈ പ്രദേശത്തെ നദികളുടെ മേല്‍ അവകാശം പാകിസ്ഥാന് നല്‍കിയതായി നാഷണല്‍ കോണ്‍ഫറന്‍സ് പണ്ടേ അവകാശപ്പെട്ടിരുന്നു. ഈ ഉടമ്പടി പുനഃപരിശോധിക്കണമെന്ന് നേരത്തേ തൊട്ട് പറയുന്നതാണെന്നും പറഞ്ഞു.