Friday, March 20, 2026 Last Updated 15 Min 4 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 05 May 2025 11.04 PM

600 കോടി രൂപ ചിലവില്‍ മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കും- മുഖ്യമന്ത്രി പിണറായി വിജയന്‍

uploads/news/2025/05/779367/Pinarayi-palakkad.jpg
രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികത്തിൻ്റെ ഭാഗമായി പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുന്നു

600 കോടി രൂപ ചിലവില്‍ മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്‌മോ പൊളിറ്റന്‍ ക്ലബില്‍ നടന്ന ജില്ലാ തല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ യാഥാര്‍ഥ്യമാക്കുന്നതോടെ കേരളം ആധുനിക വിജ്ഞാന ഉത്പാദന കേന്ദ്രമായി മാറും. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം നടപ്പാവില്ലെന്ന് കരുതിയ പലതും യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാറിനായി. തനത് വരുമാനം വര്‍ധിച്ചതിനാലാണ് പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ പിടിച്ച് നിന്നത്.കോവിഡ് എല്ലാവരുടേത് പോലെ നമുക്കും തിരിച്ചടിയായി. 2023-2024 ആയപ്പോള്‍ തനത് വരുമാനം 72.84 ആയി വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലെ മാത്രം തനത് വരുമാന നികുതി 47000 കോടിയില്‍ നിന്ന് 81000 കോടിയായി വര്‍ധിക്കാന്‍ കഴിഞ്ഞു. ആകെയുള്ള തനത് വരുമാനം 55000 കോടിയില്‍ നിന്ന് ഒരു ലക്ഷത്തി നാലായിരം കോടിയായി വര്‍ധിച്ചു. പൊതു കടവും ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അന്തരം 36 ശതമാനത്തില്‍ നിന്ന് 34 ശതമാനമായി കുറക്കാന്‍ കഴിഞ്ഞു. ആഭ്യന്തര ഉല്‍പാദനം 1311000 കോടി രൂപയായി ഉയര്‍ന്നു.

uploads/news/2025/05/779367/Pinarayi-palakkad-2.jpg

ആര്‍.ബി.ഐയുടെ കണക്ക് പ്രകാരം പ്രതിശീര്‍ഷ വരുമാനത്തില്‍ കേരളം വളര്‍ന്നു. പ്രതിശീര്‍ഷ വരുമാനം 2,28000 രൂപയായി ഉയര്‍ന്നു. ഐ.ടി മേഖലയിലും 1106 കമ്പനികള്‍ പുതുതായി ഉണ്ടായി. തൊഴിലെടുത്തവരുടെ എണ്ണം 1,48000 ആയി ഉയര്‍ന്നു. ഐ.ടി കയറ്റുമതിയും 90,000 കോടിയായി ഉയര്‍ന്നു. സ്റ്റാര്‍ട്ട് അപ്പുകളുടെ കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയായി 6300 സ്റ്റാര്‍ട്ട് അപ്പുകളായി വളര്‍ന്നു. 5800 കോടിയുടെ നിക്ഷേപവും, 60000 തൊഴിലവസരങ്ങളും സ്റ്റാര്‍ട്ട് അപ്പുകളിലൂടെ നേടാനായി. ഇനി അടുത്ത വര്‍ഷങ്ങളില്‍ 15,000 സ്റ്റാര്‍ട്ട് അപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഗ്രഫീന്‍ ഇന്നൊവേഷന്‍ സെന്റര്‍, കൊച്ചിയിലെ വാട്ടര്‍ മെട്രോ, തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി എന്നിവയെല്ലാം സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളിലെ നാഴികകല്ലാണ്. ആയുര്‍വേദ രംഗത്ത് ഒരു ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോവുകയാണ്. സോഫ്റ്റ് വെയര്‍ വികസനത്തില്‍ നേരത്തെ മുതല്‍ നമ്മള്‍ വളര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഹാര്‍ഡ് വെയറിലും സോളാര്‍ പാനലിലും മറ്റു എല്ലാ മേഖലകളിലും ഉത്പാദനം യാഥാര്‍ഥ്യമാക്കാനുള്ള നീക്കങ്ങളാണ് നടപ്പിലാക്കുന്നത്. വ്യാവസായിക വളര്‍ച്ച 17 ശതമാനമായും നിര്‍മാണ മേഖല 14 ശതമാനമായും ഉയര്‍ത്തി.

പുതിയ വ്യവസായികളെ ആകര്‍ഷിക്കാനും പുതിയ വ്യവസായ സ്ഥാപനങ്ങള്‍ വരാനുമായി കേരളത്തെ നിക്ഷേപ സൗഹൃദമാക്കി.നിക്ഷേപ സൗഹൃദമെന്ന രീതിയില്‍ രാജ്യത്ത് സംസ്ഥാനം ഒന്നാമതായി. എം.എസ്.എം.ഇ മേഖലയില്‍ ബെസ്റ്റ് പ്രാക്ടീസ് ആയി രാജ്യം കേരളത്തെ വിലയിരുത്തി. കഴിഞ്ഞ വര്‍ഷം വരെ മൂന്ന് ലക്ഷത്തിലധികം സംരംഭങ്ങളുണ്ടായി. വ്യവസായ സ്ഥാപനങ്ങളില്‍ പരിശോധന നടത്താനുള്ള ഓണ്‍ലൈന്‍ സംവിധാനമായ കെ.സ്വിസ്സ് പ്രാവര്‍ത്തികമായി കഴിഞ്ഞു. ഇതുവഴി നിരവധി പരാതികളാണ് ലഭിക്കുന്നത്. എന്‍.എസ്.ഒ യുടെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും ദാരിദ്യം കുറഞ്ഞ സംസ്ഥാനവും, ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനവുമായി കേരളം മാറി. ഇതെല്ലാം സാധിച്ചത് സംസ്ഥാനത്തെ പൊതുവിപണി രംഗം ശക്തമാക്കിയതിനാലാണ്. വിപണി ഇടപെടലില്‍ 14000 കോടി രൂപ ചിലവഴിച്ചു.

നാലേകാല്‍ ലക്ഷത്തോളം മുന്‍ഗണന കാര്‍ഡുകള്‍ നല്‍കാനായി. വര്‍ഗീയ കലാപമോ ഉയര്‍ന്ന ശിക്ഷാ വിധികളൊന്നും ഇല്ലാത്തത് കേരളത്തിന്റെ ക്രമസമാധാനം നല്ലരീതിയിലെന്ന് സൂചിപ്പിക്കുന്നതാണ്. പൊതുജീവിതം ശാന്തമാണ്. വൈദ്യുതി രംഗത്ത് ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പ് വരുത്താന്‍ സംസ്ഥാനത്തിനായിട്ടുണ്ട്. ക്ഷേമപദ്ധതികളിലും മികവ് കാണിക്കാന്‍ സര്‍ക്കാറിനായി. ക്ഷേമ പെന്‍ഷന്‍ 1600 രൂപയായി വര്‍ധിപ്പിക്കുകയും അത് കൃത്യമായി വിതരണം ചെയ്യാനുമായി. ലൈഫ് മിഷനിലൂടെ നാല് ലക്ഷത്തിലധികം വീടുകളില്‍ ആളുകള്‍ താമസിക്കുന്നു. ബാക്കിയുള്ള വീടുകള്‍ പൂര്‍ത്തീകരണ പുരോഗതിയിലാണ്. 357000 പട്ടയങ്ങള്‍ നല്‍കാനായി. ബാക്കിയുള്ളവ അടുത്ത ദിവസങ്ങളില്‍ നല്‍കും. അതി ദാരിദ്യം അടുത്ത നവംബറോടുകൂടി ഇല്ലാതാക്കും. നിലവില്‍ 75 ശതമാനം അതിദരിദ്രരെ മോചിപ്പിച്ചു.

ആരോഗ്യ മേഖല, പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനായി. കാര്‍ഷിക രംഗം 6, 4 ശതമാനമായി ഉയര്‍ന്നു. നെല്‍കൃഷി 223000 ഹെക്ടറിലായി വികസിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14498 ഹെക്ടര്‍ നെല്‍വയലുകള്‍ക്കാണ് റൊയല്‍റ്റി ലഭ്യമാക്കിയത്. ഇത്തരത്തില്‍ എല്ലാ മേഖലയിലും വളര്‍ച്ചയുണ്ടായി. ജനങ്ങളുടെ പിന്തുണയും നിര്‍ദേശങ്ങളുമാണ് സര്‍ക്കാറിന് ഗുണകരമായ രീതിയിലുള്ള പ്രവര്‍ത്തനത്തിന് കാരണമായതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW