-->
മോഹൻലാൽ ശോഭന കോമ്പോയിൽ തരുൺ മൂർത്തി സംവിധാനം ചെയ്ത തി യറ്ററില്‍ നിറഞ്ഞ കൈയടി നേടുന്ന 'തുടരും' സിനിമയുടെ ഓളത്തിലാണ് ആരാധകരും, സഹതാരങ്ങളും, സിനിമ പ്രവർത്തകരും.
ആക്ഷൻ രംഗങ്ങളും സെന്റിമെന്റ്സും തകർപ്പൻ വില്ലനുമാണ് സിനിമയിലെ ഹൈ ലൈറ്റ് ആകുന്നത്.
ഇപ്പോഴിതാ ഈ സിനിമയിൽ മോഹൻലാല്‍ അഭിനയം കൊണ്ട് ഞെട്ടിച്ചെന്ന് നടനും സഹസംവിധായകനുമായ ബിനു പപ്പു പറയുകയാണ്. സിനിമയിലെ പ്രധാനപ്പെട്ട സീനുകളിലൊന്നില്‍ മോഹൻലാല്‍ വീണെന്നും അതുകണ്ട് എല്ലാവരും ഭയന്നു എന്നും. അത് സ്ക്രിപ്റ്റില്‍ ഇല്ലായിരുന്നു എന്നും ബിനു പപ്പു പറഞ്ഞു.
"ഞങ്ങള്‍ പുറത്തുനിന്ന് ശോഭന മാമിന്റെ ഡയലോഗ് ഉറക്കെ വായിക്കുന്നുണ്ട്. പുള്ളി എന്ത് ചെയ്യണം എന്നൊക്കെ പറയുന്നുണ്ട്. സീനില്‍ പെട്ടെന്ന് സ്ലിപ്പ് ആയപ്പോള്‍ എല്ലാവരും ഒരുമാതിരി ആയി. പുള്ളി വീണതാണോ എന്ന് ഭയന്നു. തരുണ്‍ ക എന്ന് പറഞ്ഞപ്പോള്‍ ഞാൻ പറഞ്ഞു, 'തരുണേ, കട്ട് വിളിക്കല്ലേ. അദ്ദേഹം അഭിനയിച്ചുകൊണ്ട് നില്‍ക്കുകയാണ്' എന്ന്. 'നിർത്തല്ലേ, നിർത്തല്ലേ. പോട്ടെ, പോട്ടെ' എന്ന് പറഞ്ഞു.
റൂമില്‍ മോണിട്ടർ വച്ചിട്ട് എല്ലാവരും ഇരിക്കുകയാണ്. എല്ലാവരും ഒന്ന് ഞെട്ടി. സ്ലിപ്പായി വീണതാണോ എന്നറിയില്ലല്ലോ. അത് നമ്മള്‍ പറഞ്ഞിട്ടേയില്ല. ഡയറക്ടർ പറഞ്ഞ കാര്യമല്ല അത്. ലാലേട്ടൻ ഞങ്ങളോടും അത് പറഞ്ഞിട്ടില്ല. സ്ക്രിപ്റ്റില്‍ എഴുതിയ കാര്യങ്ങളൊക്കെ അവിടെ എക്സ്പ്ലൈൻഡാണ്. പക്ഷേ, അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഞങ്ങള്‍ക്കും അറിയില്ല. പുള്ളി ഞങ്ങളോട് പറഞ്ഞതുമില്ല. അങ്ങനെ പറഞ്ഞിട്ട് അഭിനയിക്കുന്ന ഒരാളല്ല പുള്ളി. ചുവരില്‍ ഇടിയ്ക്കുന്നുണ്ട്, വായ പൊത്തുന്നുണ്ട്. അങ്ങനെ വന്ന് ഒരൊറ്റ വീഴ്ചയായിരുന്നു. എല്ലാവരും പേടിച്ചുപോയി. ശരിക്കും വീണതാണെന്നാണ് എല്ലാവരും വിചാരിച്ചത്. പക്ഷേ, ശരിക്കും വീണതല്ല, അത് വല്ലാത്തൊരു മൊമൻ്റ് ആയിരുന്നു..." ബിനു പപ്പു പറയുന്നു.
കെആർ സുനിലിന്റെ തിരക്കഥയില്‍, തരുണ്‍ മൂർത്തിയുടെ സംവിധാനത്തില്‍ എത്തിയ 'തുടരും'മിലൂടെ 16 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ശോഭന ജോഡി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
തീയറ്ററുകള്‍ നിറഞ്ഞു നിൽക്കുന്ന സിനിമ കഴിഞ്ഞ ദിവസം 100 കോടി ക്ലബില്‍ പ്രവേശിച്ചു. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് നിർമ്മിച്ച സിനിമയില്‍ ഷാജി കുമാറാണ് ക്യാമറ. നിഷാദ് യൂസുഫും ഷഫീക്ക് വിബിയും ചേർന്നാണ് എഡിറ്റിംഗ്. ജേക്സ് ബിജോയ് ആണ് സംഗീതസംവിധാനം. ഫർഹാൻ ഫാസില്‍, പ്രകാശ് വർമ്മ, മണിയൻപിള്ള രാജു തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.