-->
തിരുവനന്തപുരം: സി.പി.എമ്മിലെ വ്യക്തിപൂജാ വിവാദത്തിനു വീണ്ടും തിരികൊളുത്തി മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് 15 ലക്ഷം രൂപ ചിലവിട്ട് ഡോക്യുമെന്ററി വരുന്നു. 'പിണറായി വിജയൻ-ദ ലെജൻഡ്' എന്ന പേരിലൊരുങ്ങുന്ന ഡോക്യുമെന്ററി നിർമ്മിക്കുന്നത് സെക്രട്ടറിയേറ്റിലെ സിപിഐഎം സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ്.
നേരത്തെ മുഖ്യമന്ത്രിയെ കുറിച്ച് വാഴ്ത്തുപാട്ട് തയ്യാറാക്കിയതും ഇതേ സംഘടന തന്നെയായിരുന്നു. ചെമ്പടയുടെ കാവലാൾ എന്ന പേരിലാണ് വാഴ്ത്തുപാട്ട് ഒരുക്കിയത്. തുടർഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള സമ്മാനമായാണ് സെക്രട്ടറിയേറ്റ് എംപ്ളോയീസ് അസോസിയേഷന്റെ ഡോക്യുമെന്‍ററി.
പിണറായി സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. പിണറായിയുടെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉൾക്കൊള്ളുന്നതാണ് ഡോക്യുമെന്ററിയുടെ പ്രമേയം. സ്വിച്ച് ഓൺ കർമം മുഖ്യമന്ത്രി തന്നെ നിർവഹിക്കുമെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു
നേമം സ്വദേശി അൽത്താഫ് ആണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ഇന്ന് ചേർന്ന അസോസിയേഷന്റെ കൗൺസിൽ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാസാക്കി. അതേസമയം ഇന്നത്തെ സംഘടനാ യോഗത്തിൽ നിന്ന് ഒരു വിഭാഗം ഇറങ്ങിപ്പോയി. ജനറൽ സെക്രട്ടറി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഇറങ്ങിപ്പോയത്. അശോക് കുമാറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. സംഘടനയുടെ പ്രസിഡന്റ് പി. ഹണി ഏകാധിപത്യ പരമായി പെരുമാറുന്നു എന്നാണ് വിമർശനം. സംഘടനയുമായി സഹകരിക്കാത്തത് കൊണ്ടാണ് അശോക് കുമാറിനെ പുറത്താക്കിയതെന്ന് പി ഹണി പറഞ്ഞിരുന്നു.