-->
ഉത്തര്‍പ്രദേശില്‍ വിവാഹം നിശ്ചയിച്ച യുവതിയുടെ അമ്മയുമായി മറ്റൊരു യുവാവ് കൂടി നാടുവിട്ടു. സംസ്ഥാനത്തു നിന്നും ഒരു മാസത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. ഏപ്രിൽ ആദ്യം അലിഗഢില്‍ നിന്നും മകളുടെ പ്രതിശ്രുത വരനൊപ്പം 'ഭാവി അമ്മായിയമ്മ' ഒളിച്ചോടിയ വാര്‍ത്ത വന്നിരുന്നു. ഇപ്പോഴിതാ ഗോണ്ട ജില്ലയില്‍ നിന്നാണ് സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഏപ്രില്‍ 26-നാണ് സംഭവം നടന്നത്. 25 വയസ്സുള്ള യുവാവ് താന്‍ വിവാഹം ചെയ്യാനിരുന്ന യുവതിയുടെ അമ്മയ്‌ക്കൊപ്പം ഒളിച്ചോടിയതായി പോലീസ് പറയുന്നു. യുവതിയും കുടുംബവും ഖോദരെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
നാല് മാസം മുമ്പാണ് ബസ്തി ജില്ലയില്‍ നിന്നുള്ള ചെറുപ്പക്കാരനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചതെന്ന് എസ്എച്ച്ഒ പ്രബോദ് കുമാര്‍ അറിയിച്ചു. യുവതിയുടെ അമ്മ മകളുടെ പ്രതിശ്രുത വരനുമായി ഫോണില്‍ തുടങ്ങിയ ബന്ധമാണ് ഒളിച്ചോട്ടത്തില്‍ കലാശിച്ചത് എന്ന് പോലീസ് വിലയിരുത്തി. ഇവര്‍ തമ്മില്‍ മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.തുടക്കത്തിൽ ഇവരുടെ സംസാരം വധുവിന്റെ കുടുംബം സാധാരണമായി കരുതിയെങ്കിലും പിന്നീട് ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നി. പോരാത്തതിന് അലിഗഢ് സംഭവം മുന്നറിയിപ്പായി തോന്നുകയും ചെയ്തു. അവിടെ യുവതിയുടെ 38 കാരിയായ അമ്മ ഒളിച്ചോടുന്നതിനു മുമ്പ് മകളുമായി ഏപ്രിൽ 16 ന് വിവാഹം ഉറപ്പിച്ച പയ്യനുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നതായി വാർത്തകൾ വന്നിരുന്നു. ദിവസം മുഴുവൻ ഫോൺ സംഭാഷണം നടത്തി എന്നുവരെ കുടുംബം ആരോപിച്ചു. പിന്നീട് രണ്ട് പേരും പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. അയാളെ തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി ആ സ്ത്രീ പോലീസിനോട് പറഞ്ഞു. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂരമായ ഉപദ്രവങ്ങളാണ് മകളുടെ വരനൊപ്പം ഏപ്രിൽ 6 ന് നാട് വിട്ടുപോകാൻ പ്രേരിപ്പിച്ചതെന്നും അവര്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.