-->
ന്യൂഡല്‍ഹി: 26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇസ്ലാമാബാദിനെതിരെ ഇന്ത്യ സൈനിക നടപടി ആസൂത്രണം ചെയ്യുന്നുണ്ടെന്ന ഭീതിയില്‍ പാകിസ്ഥാന്‍. 'വിശ്വസനീയമായ ഇന്റലിജന്‍സ്' ഉദ്ധരിച്ച്, അടുത്ത 24-36 മണിക്കൂറിനുള്ളില്‍ സൈനികനടപടി ഉണ്ടാകുമെന്നാണ് പാകിസ്താന്റെ ആശങ്ക.
അത്തരം നടപടി ഉണ്ടായാല്‍ മേഖലയിലും അതിനപ്പുറത്തും 'വിനാശകരമായ' പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ന്യൂഡല്‍ഹിക്ക് മുന്നറിയിപ്പ് നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്കാളിത്തം സംബന്ധിച്ച ഇന്ത്യ ഉയര്‍ത്തുന്നത് അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണെന്നും പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തൗല്ല തരാര്‍ പറഞ്ഞു.
ഇന്ത്യ 'ജഡ്ജി, ജൂറി, ആരാച്ചാര്‍' എന്നീ വേഷങ്ങള്‍ ചെയ്യുന്നുണ്ടെന്നും അത് നിരസിക്കുന്നതായും തരാര്‍ പറഞ്ഞു. ''ഇസ്ലാമാബാദും തീവ്രവാദത്തിന്റെ ഇരയാണെന്നും ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രമെന്ന നിലയില്‍, സത്യം കണ്ടെത്തുന്നതിനായി നിഷ്പക്ഷ വിദഗ്ധരുടെ ഒരു കമ്മീഷന്റെ വിശ്വസനീയവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം പാകിസ്ഥാന്‍ ഹൃദയപൂര്‍വ്വം വാഗ്ദാനം ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാനുള്ള ദൃഢനിശ്ചയം ആവര്‍ത്തിച്ചുകൊണ്ട്, 'വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെയും അതിന്റെ തുടര്‍ന്നുള്ള അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം ഇന്ത്യയ്ക്കായിരിക്കുമെന്ന യാഥാര്‍ത്ഥ്യത്തില്‍ സജീവമായി തുടരാന്‍' അന്താരാഷ്ട്ര സമൂഹത്തെ പ്രേരിപ്പിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തിന്റെ രീതി, ലക്ഷ്യങ്ങള്‍, സമയം എന്നിവ തീരുമാനിക്കാന്‍ സായുധ സേനയ്ക്ക് 'പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യം' ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരോട് പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രസ്താവന. പാകിസ്ഥാന്‍ പോസ്റ്റുകളില്‍ നിന്നുള്ള പ്രകോപനമില്ലാത്ത വെടിവയ്പ്പിന് ഇന്ത്യ മറുപടി നല്‍കിയതിനാല്‍ ചൊവ്വാഴ്ച തുടര്‍ച്ചയായ ആറാം ദിവസവും നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടര്‍ന്നു.