-->
നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ വേർപാട് കുറച്ചൊന്നുമല്ല ആരാധകരെ നൊമ്പരപെടുത്തിയത്. അതിനു ശേഷം കൊല്ലം സുധിയുടെയും കുടുംബത്തിന്റെയും സന്തോഷം എല്ലാ പ്രേക്ഷകരും ആഗ്രഹിച്ചിട്ടുമുണ്ട്.സുധിയുടെ അവസാന നിമിഷത്തെ ഗന്ധം അവതാരക ലക്ഷ്മി നക്ഷത്ര പെർഫ്യൂമാക്കി കുടുംബത്തിന് നല്‍കിയത് അതുകൊണ്ട് തന്നെ വലിയ ചർച്ചയായിരുന്നു.കൊല്ലം സുധിയുടെ ഭാര്യ രേണുകയുടെ ആഗ്രഹപ്രകാരമാണ് ലക്ഷ്മി നക്ഷത്ര ഇക്കാര്യം ചെയ്തത്. ദുബായ് മലയാളിയായ യുസഫ് എന്നയാളാണ് സുധിയുടെ ഗന്ധത്തെ പെർഫ്യൂമാക്കി മാറ്റിയത്.എന്നാല്‍ കഴിഞ്ഞ ദിവസം ഇതിനെ കുറിച്ച് രേണു പറഞ്ഞ ചില കാര്യങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
ആ പെര്‍ഫ്യൂമിന്റെ മണം സുഗന്ധമല്ലെന്നും വിയര്‍പ്പിന്റെ നാറ്റമാണെന്നും അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല, ഓടും എന്നിങ്ങനെയാണ് രേണു പറഞ്ഞത്. ഇതോടെ ഇവര്‍ക്കെതിരെ വീണ്ടും പരിഹാസങ്ങള്‍ വന്നു. പിന്നാലെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ വീണ്ടും വ്യക്തത വരുത്തി കൊണ്ട് എത്തിയിരിക്കുകയാണ് രേണു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു രേണുവിന്റെ തുറന്ന് പറച്ചില്‍.
'എന്റെ സുധി ചേട്ടന്‍ മരിച്ചതിന് ശേഷം എനിക്കേറ്റവും വലിയ ഗിഫ്റ്റ് തന്നത് ലക്ഷ്മി നക്ഷത്രയാണ്. അത് ഏട്ടന്റെ പെര്‍ഫ്യൂമാണ്. അത് അടിച്ച് തീര്‍ത്തോ എന്ന് കമന്റുകള്‍ വന്നതിനെ കുറിച്ചുള്ള മറുപടിയായിട്ടാണ് ഞാനിന്നലെ സംസാരിച്ചത്. അത് സുഗന്ധത്തിന് വേണ്ടി ഉപയോഗിക്കുന്നതല്ല, ഏട്ടന്റെ വിയര്‍പ്പിന്റെ മണമാണ്. അത് നമ്മള്‍ അടിച്ചോണ്ട് നടക്കില്ലല്ലോ. അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. അതൊരു തീര്‍ഥം പോലെയാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഇപ്പോഴും ഞാനത് അടിച്ചിട്ടില്ല. സുധിചേട്ടന്റെ ഓര്‍മ്മയ്ക്ക് വേണ്ടി ഞാനത് മണത്ത് നോക്കുകയാണ് ചെയ്യാറുള്ളത്.
ലക്ഷ്മി ഞങ്ങളുടെ ജീവിതത്തില്‍ തന്ന ഏറ്റവും വലിയ സമ്മാനമാണത്. എനിക്കൊരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയതാണ് അങ്ങനൊരു സമ്മാനമായി ലഭിച്ചത്. അതുപോലെ സുധിചേട്ടന്‍ തലേന്ന് ധരിച്ച വസ്ത്രവും ഞാനിതുവരെ കഴുകിയിട്ടില്ല. അദ്ദേഹത്തെ ഞാന്‍ എത്രത്തോളം ഓര്‍മ്മകളായി നിലനിര്‍ത്തുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? അല്ലാതെ അതൊരു നാറ്റമാണെന്ന് പറഞ്ഞതല്ല. ലക്ഷ്മി അങ്ങനൊരു സമ്മാനം തന്നതില്‍ വലിയ സന്തോഷമുണ്ടെന്നും' രേണു പറയുന്നു.