-->
നെടുംങ്കണ്ടം: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കാലതാമസമില്ലാതെ ചട്ടം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി വലിയ ജില്ലയാണ് . ജില്ലയിലെ വികസനത്തിന് വലിയ പരിഗണന എൽഡിഎഫ് സർക്കാർ നൽകിയിട്ടുണ്ട്. ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഗൗരവമായ ഇടപെടൽ ആണ് നടത്തുന്നത്.
1964 ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വന്നു. പുതിയ ഭൂനിയമ ഭേദഗതി പ്രകാരം പട്ടയ വ്യവസ്ഥകളുടെ ലംഘനം ക്രമീകരിക്കാൻ കഴിയും. 2014 വരെ പതിച്ച് നൽകിയ ഭൂമിയിൽ പട്ടയ വ്യവസ്ഥയുടെ ലംഘനം നടന്നിട്ടുണ്ട്. വകമാറ്റിയുള്ള തരംതിരിക്കൽ മാറ്റാൻ കഴിയും. ഇതിൽ തുടക്കം മുതൽ സർക്കാരിന് കൃത്യമായ നിലപാട് ഉണ്ട്.
പട്ടയ ഭൂമിയിൽ മുമ്പോട്ട് നിർമ്മാണം നടത്താൻ അനുമതി നൽകാനും പരിഗണന ഉണ്ട്. ഇതിന് കോടതി ഉത്തരവുകൾ കൂടി പരിഗണിക്കണം.
ഭൂവിഷയത്തിൽ കോടതികൾ പല ഉത്തരവുകൾ എടുത്തിട്ടുണ്ട്. അതും കൂടി പരിഹരിച്ച് എത്രയും വേഗം ചട്ടങ്ങൾ കൊണ്ട് വരാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. അതിന് അഡ്വക്കറ്റ് ജനറലുമായി കൂടിയാലോചന നടത്തുകയും മെയ് മാസം തന്നെ ചട്ടം ക്രമീകരിക്കും ചെയ്യുമെന്നും പിണറായി പറഞ്ഞു.
സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചട്ടങ്ങൾ കൊണ്ടുവരുമ്പോൾ ആളുകൾക്ക് പ്രയാസമില്ലാതെ കാര്യങ്ങൾ നടപ്പിലാക്കി കിട്ടും. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞത് നടപ്പിലാക്കിയാണ് സർക്കാർ മുന്നേറുന്നത്. അത് ജനങ്ങൾക്ക് വിലയിരുത്താൻ കഴിയും.
നാടിനെ തെറ്റിദ്ധരിപ്പിക്കുന്നതിന് ബോധപൂർവ്വമായ പ്രചരണം നടത്തുന്നുണ്ട്. കഴിഞ്ഞ 9 വർഷം കൊണ്ട് നാം വല്ലാത്ത കട കെണിയിലാണ്, പദ്ധതികൾ ആകെ നടക്കുന്നില്ല എന്ന പ്രചരണങ്ങളാണ് നടക്കുന്നത്. കടം 2 ശതമാനം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും ചേർന്നാണ് ചിലവ് വഹിക്കുന്നത്. എന്നാൽ ഇവിടെ സംസ്ഥാനം വലിയ പങ്ക് വഹിക്കുന്നു. കേന്ദ്ര വിഹിതം കുറയുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം എടുത്താൽ 70 ശതമാനം ആഭ്യന്തര ഉത്പാദനം വർദ്ധിച്ചെന്നും അദ്ദേഹം പറഞ്ഞു.
വാർഷിക യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളുമായി ബന്ധപ്പെട്ട 500 ലധികം പ്രത്യേക ക്ഷണിതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവരുമായി മുഖ്യമന്ത്രി സംവദിച്ചു. മന്ത്രി വി.എൻ.വാസവൻ, എം എൽ എ മാരായ എം.എം. മണി, വാഴൂർ സോമൻ, എ.രാജ, ജില്ലാ കളക്ടർ വി.വിഘ്നേശരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൻ, മുൻ എം.പി ജോയിസ് ജോർജ്ജ്, മുൻ എം എൽ എ കെ.കെ.ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.