-->
കൊച്ചി: ഷൈൻ ടോം ചാക്കോക്ക് താക്കീതുമായി ഫെഫ്ക . ഭാരവാഹികൾ ഷൈനെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ഷൈന് ഒരു അവസരം കൂടി നൽകുമെന്നും ലഹരി സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിൽ കർശന നടപടി എടുക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. വീണ്ടും അവസരം നല്‍കിയത് ദൗര്‍ബല്യമായി കാണരുതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ കൊച്ചിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ലഹരി ഉപയോഗിച്ചുവെന്ന് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചുവെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. വിന്‍സി പരാതിയുമായി വിളിച്ചിരുന്നുവെന്നും ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞമാസം അവസാനം ഫൈന്‍ ആര്‍ട്സ് കോളേജില്‍വെച്ച് ഫെഫ്കയുടെ വിപുലമായ നേതൃയോഗം ചേര്‍ന്നിരുന്നു. ഫെഫ്കയിലെ 21 യൂണിയനുകളുടേയും ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍വെച്ച് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്തിരുന്നു. ഒരു ലഹരി വിരുദ്ധ സ്‌ക്വാഡ് എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും രൂപീകരിച്ചുകൊണ്ടുള്ള നടപടിയായിരുന്നു അതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മയക്കുമരുന്ന് നമ്മുടെ സമൂഹത്തിലെ ഏറ്റവും വലിയ ഭീഷണിയായി വരുമ്പോള്‍ പലവിധത്തിലുള്ള ആരോപണങ്ങളും വാര്‍ത്തകളും സിനിമാ രംഗത്തെ ചുറ്റിപ്പറ്റി വരുമ്പോള്‍ ഞങ്ങള്‍ തൊഴിലെടുക്കുന്ന മേഖല ലഹരി വിമുക്തമാണെന്ന് പൊതുസമൂഹത്തിന് ഉറപ്പുകൊടുക്കേണ്ട ബാധ്യത ഫെഫ്കയ്ക്കുണ്ടെന്നും ബി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയില്‍ ലഹരിമാഫിയ പിടിമുറുക്കി എന്ന രീതിയിലാണ് നിരന്തരം വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ മലയാള സിനിമ രംഗം അടുത്ത രണ്ട് മൂന്ന് മാസങ്ങളില്‍ നിലയ്ക്കുന്ന അവസ്ഥയാണ് അത്തരം ഒരു അവസ്ഥയില്‍ ഇത്തരം പെരുമാറ്റം ഉള്ളവരുമായി സഹകരിക്കുന്നത് ബുദ്ധിമുട്ടാകും.
ഷൈന്‍ ടോം ചാക്കോയുമായി തുറന്ന് സംസാരിച്ചു. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. അദ്ദേഹം ഒരു അവസരം കൂടി ആവശ്യപ്പെടുകയായിരുന്നു. ഷൈന്‍ പ്രതിഭയുള്ള അഭിനേതാവാണ്. ഇത്തരം തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നതാണ് മാനുഷികമായ നിലപാട്. എന്നാല്‍ ഈ നിലപാട് ദൗര്‍ബല്യമായി കരുതരുതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.