-->
കഴിഞ്ഞ നാലുവർഷമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ 6000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനാണ് ഈ പണം വിനിയോഗിക്കുന്നത്. വികസന വഴികളില്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് തിളങ്ങുന്ന അധ്യായം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ്.
2000 കോടി രൂപയാണ് അടിസ്ഥാന സൗകര്യ വിപുലീകരണത്തിനായി ഉപയോഗിച്ചത്. കിഫ്‌ബി, പ്ലാൻ ഫണ്ട്, റൂസ എന്നിങ്ങനെ വിവിധ പദ്ധതികളിലായി വിപുലമായ വികസനമാണ് അടിസ്ഥാന സൗകര്യരംഗത്ത് നടപ്പിലാക്കിയത്. ഉന്നത വിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികളും പരിമിതികളും മറികടന്ന് കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറ്റുക എന്നതാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.
കേരള, എം ജി സർവകലാശാലകളിൽ ഒരുക്കിയ ലാബ് കോംപ്ലക്സുകൾ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സംവിധാനങ്ങൾ ആയി മാറിയിരിക്കുകയാണ്. കുസാറ്റിലെ ലാബ് സൗകര്യങ്ങൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 250 കോടി രൂപയാണ് കഴിഞ്ഞ വർഷങ്ങളിൽ ചെലവഴിച്ചത്.
നിലവിൽ 13 ലക്ഷത്തോളം വിദ്യാർഥികളാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തുന്നത്. ദേശീയവും അന്തർദേശീയവുമായ നിലവാര പരിശോധനകളിൽ മികച്ച സ്ഥാനങ്ങളാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കരസ്ഥമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള തലത്തിലേക്കു എത്തിക്കുന്നതിൽ സംസ്ഥാന സർക്കാർ തന്ത്രപരമായ ഇടപെടലുകളാണ് സ്വീകരിച്ചു വരുന്നത്.
ദേശീയ രാജ്യാന്തര റാങ്കിംഗിൽ കേരളത്തിൽ നിന്നുള്ള സ്ഥാപനങ്ങൾ സ്ഥിരമായി ഇടംപിടിക്കുന്നുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക്, ഗ്ലോബൽ തുടങ്ങിയ അഭിമാനകരമായ റാങ്കിംഗുകൾ അക്രഡിറ്റേഷൻ സംവിധാനങ്ങൾ തുടങ്ങിയ നേട്ടങ്ങൾ നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണെന്ന് ഡോ. ബിന്ദു ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നലക്ഷ്യത്തില്‍ പഠനത്തോടൊപ്പം ഗവേഷണത്തിനും നൈപുണ്യ വികസനത്തിനും വിദ്യാർത്ഥികൾക്ക് പരമാവധി പ്രോത്സാഹനം നൽകുകയാണ് സർക്കാർ. കലാലയങ്ങൾ കേന്ദ്രീകരിച്ച് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളും ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയും വിജയകരമായി നടപ്പിലാക്കി കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
ഗവേഷണത്തിനുള്ള സൗകര്യങ്ങൾ ഉയർത്തുന്നതിന് സർക്കാർ കിഫ്‌ബി വഴി 1844 കോടിയും സ്റ്റേറ്റ് പ്ലാൻ വഴി 2718 കോടിയും റൂസ പദ്ധതിവിഹിതമായി 212.8 കോടിയും ചെലവഴിച്ചു. ഈ സർക്കാരിന്റെ കാലയളവിൽ 78 പുതിയ കോളേജുകളും 866 പുതിയ കോഴ്‌സുകളും ആരംഭിച്ചു, കൂടുതലും പുതിയ തലമുറ കോഴ്‌സുകളാണ് തുടക്കമിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബി വഴി വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കി. ഉന്നതവിദ്യാഭ്യാസമേഖലയിൽ 1847 7.36 കോടിരൂപയുടെ 62 പദ്ധതികളാണ് കേരളസംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ളത്. ഏറ്റവും മികവാർന്ന ക്ലാസ് റൂമുകളോടു കൂടിയ അക്കാദമിക് ബ്ലോക്കുകളും എല്ലാവിധ സൗകര്യങ്ങളുമുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളും മികച്ച ലബോറട്ടറി കോംപ്ലക്സുകളും നവീകരിച്ച ലൈബ്രറികളും, സ്മാർട്ട് ക്ലാസ് റൂമുകളും നമ്മുടെ സർവകലാശാലകളിലും ഗവൺമെൻറ് കലാലയങ്ങളിലും സൃഷ്ടിക്കാൻ സാധിച്ചു
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദേശീയവും അന്തർദേശീയവുമായ ഗുണനിലവാര പരിശോധനകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പാകത്തിൽ വളർന്നു. ഈ മേഖലയിൽ ബഹുദൂരം മുന്നോട്ടു പോകാൻ കിഫ്ബി സഹായകരമായിട്ടുണ്ട്. കേരള സർവകലാശാലയിലെ മികച്ച സൗകര്യങ്ങള്‍, എംജി യൂണിവേഴ്സിറ്റിയിലെ മികവിന്റെ സെൻറർ തുടങ്ങിയവ പ്രത്യേക പരാമർശം അർഹിക്കുന്നു.