-->
ശബരിമല ഇടത്താവളങ്ങളുടെ മുഖച്ഛായതന്നെ മാറ്റി കിഫ്‌ബി പദ്ധതികൾ. ശബരിമല തീര്‍ത്ഥാടകർക്ക് വിരിവയ്ക്കാൻ ആധുനിക സൗകര്യങ്ങൾ ആണ് ഒരുക്കുന്നത്. എരുമേലി, നിലയ്ക്കൽ, ചെങ്ങന്നൂർ, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ ഇടത്താവളങ്ങൾക്കായി കിഫ്ബി 146 കോടി രൂപ അനുവദിച്ചിരുന്നു. നിലയ്ക്കലിലെ പദ്ധതി ഉദ്ഘാടനം ചെയ്തു. എരുമേലിയിൽ അടുത്തമാസം ഉദ്ഘാടനം ചെയ്യുമെന്നും ബാക്കിസ്ഥലങ്ങളിൽ പുരോഗമിക്കുകയാണെന്നും ദേവസ്വം- സഹകരണ- രജിസ്ട്രെഷന്‍ മന്ത്രിയും ഏറ്റുമാനൂര്‍ എം.എല്‍.എ.യുമായ വി എൻ വാസവൻ പറഞ്ഞു.
ശബരിമലയിൽ 775 കോടി രൂപയുടെയും പമ്പയിൽ ഏതാണ്ട് 200 കോടി രൂപയുടെയും വികസനത്തിനാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയിരിക്കുന്നത്. ശബരിമലയിൽ റോപ് വേ നിർമാണം ഉടൻ തുടങ്ങും. അതോടെ ഡോളി സമ്പ്രദായം അവസാനിക്കും. ഭക്തരെയും സാധനങ്ങളും ചുമന്നും ട്രാക്ടറിലും കൊണ്ടുപോകുന്നത് അവസാനിപ്പിച്ച് റോപ് വേയിലേക്ക് മാറും. പ്രായംചെന്നവർക്കും മറ്റും ഇതു ഗുണം ചെയ്യും.
ശബരിമല തീർത്ഥാടകർക്ക് വിരി വയ്ക്കാൻ ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നത് കിഫ്ബിയുടെ സഹായത്തോടെയാണ്. വികസനപദ്ധതികൾ അവസാനഘട്ടത്തോട് അടുക്കുകയാണ്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത് തിരുവനന്തപുരം എൻജിനീയറിങ് കോളേജാണ്. ഇതിൽ 775 കോടി രൂപയുടെ പ്രോജക്ട് ശബരിമലയ്ക്കും, 100 കോടിയിൽപ്പരം രൂപയുടെ പ്രോജക്ട് പമ്പയും നിലയ്ക്കലുമുള്ള പ്രദേശത്തും നടപ്പാക്കും. എല്ലാം ചേർത്ത് ആയിരത്തി മൂന്ന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ മൂന്ന് ഘട്ടങ്ങളിലായി നടത്താനുള്ള പ്രോജക്ടാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്.
അതിനു പുറമേ ശബരിമലയിൽ റോപ് നടപ്പാക്കാൻ വേണ്ടിയുള്ള കടലാസ്ജോലികള്‍ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു .സമീപഭാവിയിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 2.8 കിലോമീറ്റർ ദൂരമാണ് പമ്പയില്‍നിന്ന് സന്നിധാനം വരെ. ഇപ്പോഴത്തെ ഡോളി സമ്പ്രദായം അവസാനിപ്പിച്ച്, ട്രാക്ടറുകൾവഴി കൊണ്ടുപോകുന്ന രീതി അവസാനിപ്പിച്ച് എല്ലാം സാധനങ്ങളും ഈ റോപ് വേ വഴി എത്തിക്കാൻ കഴിയും. ഇത് പൊലൂഷൻ ഒഴിവാക്കുകയും പ്രായം ചെന്നവർക്കും രോഗികൾക്കും സന്നിധനത്ത് എത്താന്‍ സൗകര്യം ഉണ്ടാക്കുകയും ചെയ്യും.
കോട്ടയം മെഡിക്കൽ കോളജ് വികസനത്തിലും നിർണായക മുന്നേറ്റമാണ് നടക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ ഏതാണ്ട് 800 കോടി രൂപയുടെ വികസനമാണ് നടക്കുന്നത്. ഇതില്‍ സര്‍ജിക്കല്‍ ബ്ലോക്ക് 400 ബെഡ്ഡുകളും 16 ഓപ്പറേഷൻ തീയേറ്റകളും ഉൾപ്പെടുന്നതാണ്. ഈ ആധുനിക സംവിധാനം അടുത്തമാസം ഉദ്ഘാടനം ചെയ്യാൻ പോവുകയാണ്.
മെഡിക്കൽ കോളജിലെതന്നെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് 360 ബെഡ്ഡുകളും 12 ഓപ്പറേഷന്‍ തീയേറ്ററുകളുമായി അടുത്ത ഡിസംബറില്‍ ഉദ്ഘാടനം ചെയ്യാൻ കഴിയും. അവിടത്തെ പ്രധാനപ്പെട്ട ഒ.പി. ബ്ലോക്കിലും ക്രിട്ടിക്കല്‍ കെയര്‍ യുണിറ്റിലും കാത്ത് ലാബിലും ആധുനിക സംവിധാനങ്ങൾ ഒരുക്കാൻ വേണ്ടി കിഫ്ബിയില്‍നിന്ന് വലിയൊരു വിഹിതമാണ് കോട്ടയം മെഡിക്കൽ കോളജിന് ലഭിച്ചത്.
ഏറ്റുമാനൂരിലെ കുടിവെള്ള പദ്ധതി ആണ് മറ്റൊരു നേട്ടം, കുടിവെള്ള പദ്ധതി 98 കോടിയുടെ പ്രൊജക്റ്റ് ആണ്. അത് ഇപ്പോൾ 40 ശതമാനത്തോളം
പണി പൂര്‍ത്തിയായിരിക്കുന്നു. കുറെയേറെ പ്രദേശങ്ങളിലെ ജനങ്ങൾളുടെ ദാഹജലപ്രശ്നം പരിഹരിക്കുന്ന രീതിയിലാണ് കിഫ്ബി പദ്ധതി ഫണ്ട് വിനിയോഗിക്കുന്നത്. കോട്ടയത്ത് 57 പദ്ധതികളിൽ 16 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി.
കോട്ടയം ജില്ലാ ആശുപത്രിയിലെ നിലവിലുള്ള പത്തുനില ആശുപത്രി കെട്ടിടം പൊളിച്ച് അവിടെ 30 നിലയുള്ള ബിൽഡിംഗ് വരികയാണ്. 130 കോടി രൂപയാണ് അതിന് മാറ്റിവെച്ചിരിക്കുന്നത്. പ്രോജക്ടിന്റെ 30 ശതമാനം പൂര്‍ത്തിയായിരിക്കുകയാണ്.
ജില്ലയിലെ നിരവധി പാലങ്ങൾ, റോഡുകൾ, കലുങ്കുകള്‍ തുടങ്ങിയിട്ടുള്ള പദ്ധതികളെല്ലാം തന്നെ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ കോട്ടയം ജില്ലയിലെ എല്ലാ മണ്ഡലത്തിലേയും ഒരു സ്കൂൾ അന്തർ ദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ വേണ്ടി ഓരോ മണ്ഡലത്തിനും 5 കോടി രൂപവച്ച് നീക്കിവച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട ടൂറിസം മേഖലയിലേയ്ക്കുള്ള റോഡുകളുടെ പണികളും കിഫ്ബവഴി തുടങ്ങിക്കഴിഞ്ഞു. കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വികസനവുമായി ബന്ധപ്പെട്ട വിവിധ കെട്ടിടങ്ങള്‍ക്കായി 280 കോടി രൂപയുടെ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു ഉദ്ഘാടനത്തിന് തയാറാവുകയാണ്.